പാലക്കാട് – തന്റെ വാഴത്തോട്ടം നശിപ്പിക്കാനെത്തുന്ന കാട്ടുപന്നിയെ ഓടിക്കാൻ രാത്രിയിൽ കാവലിരുന്ന കർഷകൻ മരിച്ചനിലയിൽ. ചളവറ സ്വദേശി രാമചന്ദ്രനെയാണ് പാടത്തിനു സമിപത്തെ ഇടവഴിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വയൽ പാട്ടത്തിനെടുത്ത് രാമചന്ദ്രന്‍ നെല്ലും വാഴയും ഒക്കെ കൃഷി ചെയ്യുന്നുണ്ട്. പന്നിശല്യം രൂക്ഷമായതോടെ രണ്ടാംവിള നെൽകൃഷി വ്യാപകമായി നശിച്ച് വലിയ സാമ്പത്തിക നഷ്ടം നേരിട്ടിരുന്നു. ഒരേക്കർ വയൽ പാട്ടത്തിനെടുത്ത് അടുത്ത ഓണക്കാലത്തേക്ക് വിളവെടുക്കാനുള്ള ഏത്തവാഴ കൃഷി പരീക്ഷിക്കുകയായിരുന്നു. പന്നിശല്യം കാരണം ഏതാനും ആഴ്ചകളായി കൃഷിയിടത്തിൽ കാവലിരിക്കുകയായിരുന്നു മരിച്ച രാമചന്ദ്രൻ. വാഴത്തോട്ടത്തിനോട് ചേർന്ന ഇടവഴിയിൽ പഴയ ചാക്കുകൾ വിരിച്ചാണ് രാത്രിയിൽ കിടന്നിരുന്നത്. രാവിലെ വൈകിയും വീട്ടിലെത്താത്തതിനെ തുടർന്ന് സഹോദരൻ അന്വേഷിച്ചെത്തിയപ്പോഴാണ് ഇടവഴിയിൽ രാമചന്ദ്രനെ മരിച്ച നിലയിൽ കണ്ടത്. ചെർപ്പുളശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. പാലക്കാട് ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിലാണ് ഹൃദയാഘാതമാണ് മരണകാരണമെന്ന് വ്യക്തമായത്. ഹൃദയസംബന്ധമായ രോഗങ്ങള്‍ രാമചന്ദ്രനുണ്ടായിരുന്നതായി ബന്ധുക്കളും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.


