പത്തനംതിട്ട – ലോക്‌സഭാ മണ്ഡലത്തിൽ സമർപ്പിക്കപ്പെട്ട 24 പത്രികകളുടെ സൂക്ഷ്മ പരിശോധനയിൽ 17 എണ്ണം ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണൻ അംഗീകരിച്ചു. എൽഡിഎഫിന്റെ ടി എം തോമസ് ഐസക്ക്, യുഡിഎഫിന്റെ ആന്റോ ആന്റണി, ബിജെപിയുടെ അനിൽ കെ ആന്റണി എന്നിവരുടെ നാല് സെറ്റ് പത്രികകളും സ്വീകരിച്ചു. എൽഡിഎഫിന്റെ ഡമ്മി സ്ഥാനാർഥി രാജു എബ്രഹാം (രണ്ട് സെറ്റ്), ബിജെപിയുടെ ഡമ്മി സ്ഥാനാർഥി എസ് ജയശങ്കർ എന്നിവരുടെ പത്രികകൾ തള്ളി. പാർട്ടി സ്ഥാനാർഥികളുടെ പത്രിക അംഗീകരിച്ച സാഹചര്യത്തിലാണ് ഡമ്മി സ്ഥാനാർഥികളുടെ പത്രികകൾ തള്ളിയത്.
ബിഎസ്പിയുടെ ഗീതാകൃഷ്ണന്റെ മൂന്ന് പത്രികകൾ തള്ളിയപ്പോൾ ഒരെണ്ണം സ്വീകരിച്ചു. അംബേദ്ക്കറൈറ്റ് പാർട്ടി ഓഫ് ഇന്ത്യ സ്ഥാനാർഥി എം കെ ഹരികുമാർ, സ്വതന്ത്ര സ്ഥാനാർഥികളായ കെ സി തോമസ്, വി. അനൂപ് എന്നിവരുടെ പത്രികകളും സ്വീകരിച്ചു. പീപ്പിൾസ് പാർട്ടി ഓഫ് ഇന്ത്യ സെക്കുലറിന്റെ പാർട്ടി സ്ഥാനാർഥിയായ ജോയ് പി മാത്യു നൽകിയ രണ്ടു പത്രികകളിൽ ഒന്ന് സ്വീകരിച്ചു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഇന്നലെ (5) രാവിലെ 11 ന് പത്തനംതിട്ട ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പു പൊതുനിരീക്ഷകൻ അരുൺ കുമാർ കേംഭവി ഐഎഎസ്, ചെലവ് നിരീക്ഷകൻ കമലേഷ് കുമാർ മീണ ഐആർഎസ് എന്നിവരുടെ സാന്നിധ്യത്തിലാണ് സൂക്ഷ്മപരിശോധന പൂർത്തിയായത്. ഇലക്ഷൻ ഡപ്യൂട്ടി കളക്ടർ പദ്മചന്ദ്രകുറുപ്പ്, ജില്ലാ ലോ ഓഫീസർ കെ സോണിഷ്, രാഷ്ട്രീയകകക്ഷി പ്രതിനിധികൾ എന്നിവർ സൂക്ഷ്പരിശോധനയിൽ സന്നിഹിതരായിരുന്നു.

ഏപ്രിൽ എട്ടു വരെ പത്രിക പിൻവലിക്കാം. എട്ടിനാണ് സ്ഥാനാർഥികൾക്ക് ചിഹ്നം അനുവദിക്കുന്നത്. ഏപ്രിൽ 26 ന് തെരഞ്ഞെടുപ്പ്.


