പത്തനംതിട്ട – ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് നാലുവരെ നാമനിർദേശപത്രിക സമർപ്പിക്കാം. തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച മാനദണ്ഡപ്രകാരം പൊതു അവധിദിനങ്ങളായ മാർച്ച് 31 (നാളെ), നെഗോഷ്യബിൾ ഇൻസ്ട്രമെന്റ്സ് ആക്ട് പ്രകാരമുള്ള അവധിയായ ഏപ്രിൽ 1 എന്നീ ദിവസങ്ങളിൽ പത്രിക സ്വീകരിക്കില്ല. പത്രികകൾ ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടർക്ക് രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെ സമർപ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന ഏപ്രിൽ അഞ്ചും പിൻവലിക്കാനുള്ള തീയതി ഏപ്രിൽ എട്ടുമാണ്.
പത്രിക സമർപ്പണം: സ്ഥാനാർഥികൾ ശ്രദ്ധിക്കേണ്ടത്
ലോക്സഭാ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രികാ സമർപ്പിക്കുന്നതിന് സ്ഥാനാർഥികൾ ഉൾപ്പെടെ അഞ്ചുപേർക്ക് മാത്രമേ വരണാധികാരിയുടെ ഓഫീസിൽ പ്രവേശിക്കാൻ അനുവാദമുള്ളൂ. ഒരു സ്ഥാനാർഥിക്ക് പരമാവധി നാല് സെറ്റ് പത്രികകൾ വരെ നൽകാം. നാമനിർദേശ പത്രികയും അനുബന്ധഫോമുകളും വരണാധികാരിയുടെ ഓഫീസിൽ നിന്ന് ലഭിക്കും. സ്ഥാനാർഥികളിൽ പൊതു വിഭാഗത്തിന് 25,000 രൂപയും പട്ടികജാതി, പട്ടികവർഗ വിഭാഗത്തിന് 12,500 രൂപയുമാണ് കെട്ടിവയ്ക്കേണ്ടത്. സ്ഥാനാർഥികളുടെ വാഹനങ്ങളിൽ പരമാവധി മൂന്നെണ്ണത്തിന് മാത്രമേ വരണാധികാരിയുടെ ഓഫീസിന് 100 മീറ്റർ പരിധിയിൽ പ്രവേശനമുള്ളൂ
തെരഞ്ഞെടുപ്പ് സംശയനിവാരണത്തിന്
വിളിക്കൂ 1950 ൽ
ഇതുവരെ ലഭിച്ചത് 145 കോളുകൾ
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് 1950 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം. പൊതുജനങ്ങൾക്ക് പോളിംഗ് ബൂത്ത് കണ്ടുപിടിക്കൽ, പുതിയ ഐ.ഡി കാർഡിനും ഡൂപ്ലിക്കേറ്റിനും അപേക്ഷ നൽകൽ, മണ്ഡലം മാറ്റം തുടങ്ങിയ സംശയനിവാരണത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന വോട്ടേഴ്സ് ഹെൽപ് ലൈൻ കണ്ട്രോൾ റൂമിലൂടെ സേവനം ലഭ്യമാണ്. കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ഹെൽപ് ലൈനിൽ ഇതുവരെ ലഭിച്ചത് 145 ഫോൺകോളുകളാണ്. ടോൾ ഫ്രീ നമ്പർ കൂടാതെ 0468 2224256 എന്ന നമ്പരിലും ബന്ധപ്പെടാം.


