പത്തനംതിട്ട – പൗരോഹിത്യത്തിന്റെ അറുപതാം വാർഷികം ആഘോഷിക്കുന്ന മലങ്കര ഓർത്തഡോക്സ് സഭ വലിയതിരുമേനി ബിഷപ്പ് ഡോ : കുര്യാക്കോസ് മാർ ക്ലിമ്മീസിനെ ‘ഹരിതാശ്രമം’ പാരിസ്ഥിതിക ദാർശനിക ഗുരുകുലം ആദരിച്ചു. ‘ഹരിതാശ്രമം’ ദാർശനിക ഗുരുകുലം സ്ഥാപകനും ഡയറക്ടറുമായ ഡോ : ജിതേഷ്ജി, ക്ലിമ്മീസ് തിരുമേനിയെ പൊന്നാടയണിയിച്ച് ആദരിച്ചു.
കുര്യാക്കോസ് മാർ ക്ലിമ്മീസ് വലിയതിരുമേനി സഹജീവിസ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും മഹനീയമാതൃകയെന്ന് ജിതേഷ്ജി പറഞ്ഞു. സമസൃഷ്ടി ഭാവനയുടെ നേർക്കാഴ്ച്ചയാണ് വലിയതിരുമേനി വിഭാവനം ചെയ്ത ‘സമഷ്ടി’ യെന്നും മതസൗഹാർദ്ദം പോലെ ‘മരസൗഹാർദ്ദത്തിനും ‘ പ്രാധാന്യം നൽകിയ നിസ്തുലനായ പുരോഹിതശ്രേഷ്ഠനാണ് ക്ലിമ്മീസ് വലിയ മെത്രാപ്പൊലീത്തയെന്നും ജിതേഷ്ജി പറഞ്ഞു.

പത്തനംതിട്ട മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കോണ്ടൂരിന്റെ അദ്ധ്യക്ഷതയിൽ മുതിർന്ന ദൃശ്യമാദ്ധ്യമ പ്രവർത്തകൻ അനിൽ അടൂർ, എക്സ്പ്ലോർ ഇന്ത്യ കോർഡിനേറ്റർ ജോജി തോമസ്, സിനിമ നിർമ്മാതാവ് റെന്നി ജോൺസൺ എന്നിവർ പ്രസംഗിച്ചു. ആറു പതിറ്റാണ്ട് മുൻപ് 1964 മാർച്ച് 15 ന് കോഴഞ്ചേരി വഞ്ചിത്രമല മാർ ബസ്ഹാനനിയ.ഓർത്തഡോക്സ് പള്ളിയിൽ വെച്ചാണ് വലിയതിരുമേനി വൈദികപട്ടം സ്വീകരിച്ച് പുരോഹിതജീവിതത്തിലേക്ക് കടക്കുന്നത്. 1936 ജൂലൈ 26 ന് ജനിച്ച തിരുമേനി തന്റെ 28 ആം വയസ്സിലാണ് വൈദികപട്ടം സ്വീകരിക്കുന്നത്. ദീർഘകാലം പത്തനംതിട്ട കാതൊലിക്കറ്റ് കോളേജിൽ ബോട്ടണി പ്രൊഫസറായി ജോലിനോക്കിയിട്ടുമുണ്ട്.
What do you feel about this post?
Like
Love
Happy
Haha
Sad

