പത്തനംതിട്ട – എല്ലാവരും പ്രതീക്ഷിച്ചിരുന്ന പി സി ജോർജ്ജിനെ വെട്ടിയാണ് മണ്ഡലത്തിൽ അനിൽ ആന്റണിയെ ബിജെപി സ്ഥാനാർത്ഥിയാക്കിയത്. പി സി ജോർജ്ജ് സ്ഥാനാർത്ഥിയായാൽ ത്രികോണ മത്സരസാദ്ധ്യത തന്നെ മണ്ഡലത്തിൽ ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ അനിലിനെ സ്ഥാനാർത്ഥിയാക്കിയതോടെ ആ സാദ്ധ്യത ഇല്ലാതായെന്നാണ് പൊതുവിലയിരുത്തൽ. ബിജെപിക്ക് ദേശീയ തലത്തിൽ ഉയർത്തികാട്ടാൻ പറ്റുന്ന സ്ഥാനാർത്ഥിയാണ് അനിലെന്നതാണ് ബിജെപി കണ്ട സാദ്ധ്യത.
ഇന്നലെ വൈകിട്ട് സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതോടെ പത്തനംതിട്ടയിൽ സീറ്റ് ലഭിക്കാത്തതിൽ നീരസം വ്യക്തമാക്കി ബിജെപി നേതാവ് പി.സി ജോർജ് രംഗത്തെത്തി. പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയായ അനിൽ ആന്റണിക്ക് പത്തനംതിട്ട ദുഷ്‌കരമാണെന്ന് അദ്ദേഹം പറഞ്ഞു. അനിൽ ആന്റണിയെ മണ്ഡലത്തിന് പരിചയമില്ല എന്നുപറഞ്ഞാണ് തന്റെ അതൃപ്തി പിസി പരസ്യമാക്കിയത്. താൻ മത്സരിക്കണമെന്ന് പത്തനംതിട്ടയിലെ ജനങ്ങൾ ആഗ്രഹിച്ചിരുന്നു. അനിലിനെ പത്തനംതിട്ടയിൽ പരിചയപ്പെടുത്തിയെടുക്കണമെന്നും പി.സി ജോർജ് പറഞ്ഞു,
അനിൽ ഓട്ടം കൂടുതൽ ഓടേണ്ടി വരും. സ്ഥാനാർത്ഥിയായി ഞാൻ ഓടുന്നതിൽ കൂടുതൽ ഓടിയാൽ മാത്രമേ അനിൽ ആന്റണിയെ പരിചയപ്പെടുത്താനാകൂ. ആ ഒരു ദുഃഖമുണ്ട്. പിന്നെ ശ്രമിച്ചുനോക്കാം.’ എന്നായിരുന്നു പി സി ജോർജിന്റെ പ്രതികരണം. യുഡിഎഫ് സ്ഥാനാർത്ഥിയായ ആന്റോ ആന്റണിക്ക് അനുകൂലമായ തരംഗം മണ്ഡലത്തിൽ ഇല്ലെന്നും പി സി ജോർജ് പറഞ്ഞു. പത്തനംതിട്ടയിൽ പി സി ജോർജിന്റെ പേര് പരിഗണനയിലുണ്ടായിരുന്നു. അപ്രതീക്ഷിതമായി ആയിരുന്നു അനിൽ ആന്റണിയുടെ പേര് പ്രഖ്യാപിച്ചത്.
പത്തനംതിട്ടയിൽ ഞാൻ സ്ഥാനാർത്ഥിയായി വരരുതെന്ന് ആഗ്രഹിച്ചത് പിണറായി വിജയനും വെള്ളാപ്പള്ളി നടേശനുമാണ്. തുഷാർ വെള്ളാപ്പള്ളിയും ആഗ്രഹിച്ചിരുന്നു. എനിക്ക് സ്ഥാനാർത്ഥിത്വം വേണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു. എന്നാൽ പത്തനംതിട്ടയിൽ പി സി ജോർജിനെ സ്ഥാനാർത്ഥി ആക്കണമെന്ന് ചില എൻഡിഎ നേതാക്കളും പ്രവർത്തകരും ആഗ്രഹിച്ചിരുന്നു. അത് നേതൃത്വത്തെ അറിയിച്ചിരുന്നു. അവരൊക്കെ പറഞ്ഞപ്പോൾ സ്ഥാനാർത്ഥിയായാൽ എന്താ കുഴപ്പമെന്ന് ഞാനും ആഗ്രഹിച്ചു. സന്തോഷം മാത്രമാണ്.’ എന്നും പി സി ജോർജ് കൂട്ടിച്ചേർത്തു.


