അടൂർ: തമിഴ്‌നാട്ടിൽ നിന്ന് വന്ന ചരക്ക് ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരുക്ക്. കാർ പൂർണമായി തകർന്നു. സെൻട്രൽ ജങ്ഷനിൽ വെളളി പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. തൂത്തുക്കുടിയിൽ നിന്നും ആലുവയിലേക്ക് കൽക്കരി കയറ്റി വന്ന ലോറി എതിരെ വന്ന സ്വിഫ്റ്റ് കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറിൽ യാത്ര ചെയ്തിരുന്ന മൂന്നുപേർക്ക് പരുക്കേറ്റു. ഇവരെ ഫയർഫോഴ്‌സ് ജനറൽ ആശുപത്രിയിൽ എത്തിച്ചു. കൊല്ലം ചരുവിള പുത്തൻവീട്ടിൽ നിസാറുദ്ദീൻ (42), എറണാകുളം ചിറ്റൂർ ഇടയകുന്ന സൗത്ത് തലമുറ്റത്ത് വീട്ടിൽ നെജോ (32), കരുനാഗപ്പള്ളി പടിയിയിൽ നിയാസ് (32) എന്നിവർക്കാണ് പരുക്കേറ്റത്. തൂത്തുക്കുടി സ്വദേശി ഗണേശൻ ആണ് ലോറി ഓടിച്ചിരുന്നത്. ഇടിയുടെ ആഘാതത്തിൽ കാർ മുൻഭാഗം പൂർണ്ണമായും തകർന്നു. കാറിലുണ്ടായിരുന്നവരെ ഓടിക്കൂടിയ നാട്ടുകാരും സേനാംഗങ്ങളും കൂടി കാറിൽ നിന്നും പുറത്ത് എത്തിച്ചു. അഗ്‌നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ റസ്‌ക്യൂ ഓഫീസർ മഹേഷിന്റെ നേതൃത്വത്തിൽ രഞ്ജിത്ത്, കൃഷ്ണകുമാർ, അനീഷ്‌കുമാർ, പ്രദീപ്, രാജേഷ്, അജീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.


