കോഴഞ്ചേരി: മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി രണ്ടു മെമ്പറന്മാർ മാത്രമുള്ള സി.പി.ഐ യിലെ മിനി ജിജു ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു, വൈസ് പ്രസിഡന്റായി നാല് മെമ്പറന്മാരുള്ള സി.പി.എമ്മിലെ വത്സല വാസുവും തെരഞ്ഞെടുക്കപ്പെട്ടു.
ഇടതു മുന്നണി ഭരണത്തിനായി ഉണ്ടാക്കിയ ധാരണ പ്രകാരം മൂന്ന് വർഷക്കാലത്തോളം പ്രസിഡന്റായിരുന്ന സ്വതന്ത്ര അംഗം എസ്.ഉഷാ കുമാരി രാജി സമർപ്പിച്ചത്തോടെയാണ് ഒഴിവ് ഉണ്ടായത്. വൈസ് പ്രസിഡന്റ് ആയിരുന്ന സി.പി.എമ്മിലെ പ്രദീപ് കുമാറിന്റെ രാജിയെ തുടർന്നുണ്ടായ ഒഴിവിലാണ് വത്സല വാസു വിജയിച്ചത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്ന് അംഗങ്ങളുള്ള കോൺഗ്രസിലെ മേഴ്സി സാമുവേൽ മത്സരിച്ചെങ്കിലും ഇവർക്ക് ഒരു വോട്ട് മാത്രമാണ് ലഭിച്ചത്. മെമ്പറന്മാരായ ഷിബു കഞ്ഞിക്കലിന്റെയും, റോസമ്മ മത്തായിയുടെയും വോട്ടുകൾ അസാധുവായത് പാർട്ടിക്ക് നാണക്കേടായി. ചിലർക്കത് ആഘോഷവും. ബാലറ്റ് പേപ്പറിന്റെ പുറകിൽ ഇരുവരും കൃത്യമായി രേഖപ്പെടുത്തലുകൾ നടത്താത്തതാണ് അസാധു ആകാൻ കാരണം. എന്നാൽ മല്ലപ്പുഴശ്ശേരി പഞ്ചായത്തിൽ ഏറെക്കാലമായി കോൺഗ്രസ്സിൽ നിലനിൽക്കുന്ന വിഭാഗീയതയാണ് സ്ഥിരം സമതി അദ്ധ്യക്ഷ കൂടി ആയ മെഴ്സിക്ക് വോട്ട് കുറയാൻ കാരണമായി പറയപ്പെടുന്നത്.
വൈസ് പ്രസിഡന്റായി മത്സരിച്ച ഷിബുവിന് മൂന്ന് വോട്ടുകൾ ലഭിക്കുകയും ചെയ്തു. സ്ഥാനം ഒഴിഞ്ഞ പ്രസിഡന്റ് എസ് ഉഷാ കുമാരി ഇരു വോട്ടിങ്ങിൽ നിന്നും വിട്ടു നിന്നു. മൂന്ന് അംഗങ്ങളുള്ള ബി.ജെ.പിയും വോട്ടെടുപ്പിൽ പങ്കെടുത്തില്ല. ഇടത് മുന്നണിയിൽ സി.പി.എം -4 , സി.പി.ഐ -2 ,സ്വതന്ത്ര -1 എന്നിങ്ങനെയാണ് കക്ഷി നില . പ്രതിപക്ഷത്ത് കോൺഗ്രസിനും ബി.ജെ.പി ക്കും 3 അംഗങ്ങൾ വീതമാണുള്ളത്. അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ സി.പി.ഐ സ്ഥാനാർത്ഥി വിജയിച്ചിരുന്നു.


