ഇടുക്കി / വണ്ടന്മേട് – തന്റെ അമ്മയുമായുള്ള വഴിവിട്ട അടുപ്പം ചോദ്യം ചെയ്ത പതിനാറുകാരനെ മർദ്ദിച്ച അമ്മയുടെ കാമുകനെ വണ്ടന്മേട് പോലീസ് അറസ്റ്റു ചെയ്തു. അണക്കര പുത്തൻപുരക്കൽ അജിത്ത് ആണ് പിടിയിലായത്. ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് ആണ് സംഭവം. അണക്കരയിൽ പതിനാറുകാരനും അമ്മയും താമസിക്കുന്ന വാടകവീട്ടിലെത്തിയാണ് അജിത് കുട്ടിയെ മർദ്ദിച്ചത്.
ഭർത്താവ് മരിച്ചതിനു ശേഷം അജിത്തും പതിനാറുകാരന്റെ അമ്മയും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇടക്കിടെ ഇവരുടെ വീട്ടിൽ പതിവായി ഇയാളെത്താറുണ്ടായിരുന്നു. കുട്ടി അടുത്തയിടെ ഇത് പലതവണ ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം ഇക്കാര്യത്തെച്ചൊല്ലി അമ്മയുമായി വഴക്കുണ്ടായി. ഇതറിഞ്ഞാണ് അജിത് അന്ന് രാത്രി വീട്ടിലെത്തിയത്. ഈ സമയം പതിനാറുകാരനും സുഹൃത്തുക്കളും വീട്ടിലുണ്ടായിരുന്നു. അജിത് കുട്ടിയെ മർദ്ദിക്കുകയും ഇഷ്ടിക കൊണ്ട് എറിയുകയും കടിച്ച് മുറിവേൽപ്പിക്കുകയും ചെയ്തു. പരുക്കേറ്റ കുട്ടി വണ്ടന്മേട് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.
കുട്ടിയുടെ പരാതിയെ തുടർന്നാണ് വണ്ടൻമേട് സബ് ഇൻസ്‌പെക്ടർ എബി പി മാത്യുവിന്റെ നേതൃത്വത്തിൽ വീട് വളഞ്ഞാണ് അജിതിനെ പിടികൂടിയത്. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.


