സന്നിധാനം – അയ്യന് വേണു ഗാനത്താൽ അർച്ചനയൊരുക്കി പ്രമുഖ ഫ്ലൂട്ട് വാദകൻ രാജേഷ് ചേർത്തല. അമ്പത് നാൾ നീണ്ട വ്രതശുദ്ധിയോടെ മലചവിട്ടിയ രാജേഷ് രാത്രിയോടെയാണ് സന്നിധാനത്തെത്തിയത്. ദർശന ശേഷം വലിയ നടപ്പന്തലിലെ മുഖ്യവേദിയിൽ അകമ്പടി വാദ്യങ്ങളേതുമില്ലാതെ ഏകനായി രാജേഷ് ഓടക്കുഴൽ വായിച്ചു..
ഏറെ പ്രസിദ്ധമായ ആ ദിവ്യനാമം അയ്യപ്പാ എന്ന ഗാനത്തോടെയാണ് രാജേഷ് ഓടക്കുഴൽ വാദനം തുടങ്ങിയത്. സ്വാമി വേഷത്തിലായിരുന്ന രാജേഷിനെ ആദ്യമാരും തിരിച്ചറിഞ്ഞില്ല. വേണുനാദം കേട്ടതോടെ വലിയ നടപ്പന്തലിൽ വിശ്രമത്തിലായിരുന്ന തീർത്ഥാടകർ വേദിക്ക് മുന്നിലേക്ക് പതിയെ നീങ്ങി. തുടർന്ന് ആനയിറങ്ങും മാമലയിൽ എന്ന ഗാനത്തിലേക്ക് മറ്റൊരു വേണു യാത്ര ! ഒടുവിൽ എൻ മനം പൊന്നമ്പലം എന്ന ഗാനത്തോടെ ഓടക്കുഴൽ വാദനം അവസാനിപ്പിച്ച രാജേഷ് ചേർത്തലയ്ക്ക് അയ്യപ്പ ഭക്തരുടെ നിലയ്ക്കാത്ത കരഘോഷം. തിരുവിതാംകൂർ ദേവസ്വം ബോർഡ് പി ആർ ഒ സുനിൽ അരുമാനൂരും രാജേഷിനൊപ്പം ഉണ്ടായിരുന്നു.

ഫോട്ടോ അടിക്കുറിപ്പ്:) സന്നിധാനം വലിയ നടപ്പന്തലിലെ മുഖ്യ വേദിയിൽ ഓടക്കുഴൽ വായിക്കുന്ന പ്രമുഖ ഫ്ലൂട്ട് വാദകൻ രാജേഷ് ചേർത്തല


