പോലീസിനെ വെട്ടിക്കാൻ നമ്പർ പ്ളേറ്റിൽ മാസ്ക്കിട്ടതിനു പിഴ 40000 ; ബൈക്കും കൊടുത്ത് സ്ഥലം വിട്ട് യുവാക്കൾ

Crime
Print Friendly, PDF & Email

പത്തനംതിട്ട – എ.ഐ കാമറയെയും വാഹന പരിശോധന നടത്തുന്ന പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെയും കബളിപ്പിക്കാന്‍ നമ്പര്‍ പ്ലേറ്റിന് മാസ്‌കിട്ട് ആഡംബര ബൈക്കില്‍ സഞ്ചരിച്ചിരുന്ന യുവാക്കള്‍ ഒടുവില്‍ പൊലീസ് പിടിയിലായി. ഗതാഗത നിയമലംഘനങ്ങള്‍ക്ക് പൊലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും പിഴയായി ലഭിച്ച ചെല്ലാന്‍ 40000 രൂപയുടേത്. ഡ്രൈവിങ് ലൈസന്‍സ് പോലുമില്ലാത്ത യുവാക്കള്‍ ഒടുവില്‍ ബൈക്ക് പൊലീസിന് കൊടുത്ത് വീട്ടിലേക്ക് മടങ്ങി.

ബുധനാഴ്ച ഉച്ചയോടെ എസ്പി ഓഫീസ് ജങ്ഷന് സമീപം ട്രാഫിക് പൊലീസുകാരനാണ് പിന്നിലെ നമ്പര്‍ പ്ലേറ്റ് മാസ്‌കിട്ട് മറച്ച ബൈക്കില്‍ സഞ്ചരിച്ചിരുന്ന വടശേരിക്കര സ്വദേശികളായ യുവാക്കളെ പിടികൂടിയത്. ഇരുവര്‍ക്കും ഡ്രൈവിങ് ലൈസന്‍സുമുണ്ടായിരുന്നില്ല. കൂട്ടുകാരന്റെ വണ്ടിയാണ്, ഓടിച്ചു നോക്കുകയാണ് എന്നായിരുന്നു ഇവരുടെ വാദം. വിവരമറിഞ്ഞ് സ്ഥലത്ത് വന്ന ട്രാഫിക് എസ്‌ഐ അജി സാമുവല്‍ വാഹനം കസ്റ്റഡിയില്‍ എടുത്ത് പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. മോട്ടോര്‍ വാഹന വകുപ്പിനെയും അറിയിച്ചു. തുടര്‍ന്നാണ് പിഴയുടെ ഘോഷയാത്ര ഉണ്ടായത്. കെടിഎം കമ്പനിയുടെ ബൈക്കാണിത്. വയനാട് സ്വദേശിയില്‍ നിന്നും വടശേരിക്കര സ്വദേശികള്‍ വാങ്ങിയതാണ് ഈ വാഹനം. പക്ഷേ, ആര്‍സി ബുക്കിലെ പേര് മാറ്റിയിരുന്നില്ല. തുടര്‍ന്ന് പൊലീസ് ആദ്യത്തെ ഉടമയുമായി ബന്ധപ്പെട്ടു.

താന്‍ വിറ്റതാണെന്ന് ഇയാള്‍ അറിയിച്ചു. ആദ്യ ഉടമയുടെ കൈവശമുള്ളപ്പോള്‍ വന്ന പിഴ അടക്കം അടയ്ക്കാനുണ്ട്. ബൈക്കിന് പൊലീസ് 23,000 രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിന് 5000 രൂപയും ലൈസന്‍സില്ലാത്തയാള്‍ക്ക് വാഹനം ഓടിക്കാന്‍ കൊടുത്തതിന് 5000 രൂപയും സാരിഗാര്‍ഡ് ഇല്ലാത്തതിന് 1000 രൂപയും നമ്പര്‍ പ്ലേറ്റ് മാസ്‌ക് വച്ച് മറച്ചതിന് 7500 രൂപയും അടക്കമാണ് ആകെ 40000 രൂപ പിഴ വന്നിരിക്കുന്നത്.

വാഹനം ഓടിച്ചിരുന്നവര്‍ക്ക് ലൈസന്‍സില്ല. അവര്‍ക്കെതിരേ വേറെ പെറ്റിക്കേസ് ചുമത്തും. വാഹനം നിലവില്‍ പൊലീസ് സ്‌റ്റേഷനിലുണ്ട്. ഉടമ വന്നാല്‍ വിട്ടു കൊടുക്കും. ആര്‍ടിഓ എടുത്ത പെറ്റിക്കേസില്‍ അവര്‍ക്ക് വാഹനം കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ അധികാരമുണ്ട്. അതിന് അവര്‍ പോലീസിന് റിപ്പോര്‍ട്ട് നല്‍കേണ്ടതായിട്ടുണ്ട്. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് രൂപമാറ്റം വരുത്തിയും മറച്ചും യാത്ര ചെയ്യുന്നവര്‍ക്കെതിരേ നിയമനടപടി തുടരുമെന്നും എസ്‌ഐ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *