അടൂർ – വിദ്യാർഥികൾക്ക് വായനയാവണം ലഹരിയെന്ന് ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. എന്റെ ഭവനം ലഹരി മുക്തം ഭവനസന്ദർശന പരിപാടിയുടെ ജില്ലാതലഉദ്ഘാടനം അടൂരിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗം മൂലം സമൂഹത്തിൽ വിദ്യാർഥികളും യുവാക്കളും നേരിടുന്ന പ്രതിസന്ധികൾ തരണം ചെയ്യുകയാണ് ഇത്തരം പരിപാടികളുടെ ലക്ഷ്യം.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗത്തെ ചെറുക്കുന്നതിനായി കലാലയങ്ങളിൽ ബോധവത്ക്കരണ ക്ലാസുകൾ നടത്തുന്നു. കക്ഷി-രാഷ്ട്രീയ-മത-ജാതി ഭേദമന്യേ ലഹരിമുക്ത കേരളത്തിനായി കൂട്ടായ പരിശ്രമത്തിലൂടെയുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.


സർക്കാർ നടത്തുന്ന ലഹരിമുക്ത പ്രവർത്തനങ്ങളുടെ മൂന്നാംഘട്ടത്തിന്റെ ഭാഗമായി ജില്ലയിൽ എക്സെസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ ഡോ. കെ എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, കുടുംബശ്രീ ബാലസഭ, ബാലസംഘം എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാർഥികളിൽ സന്ദേശം എത്തിക്കുന്നതിനായാണ് വീടുകളിൽ എന്റെ ഭവനം ലഹരി മുക്തം സ്റ്റിക്കർ പതിപ്പിക്കുന്നത്.

അടൂർ നഗരസഭ ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിമുക്തി മിഷൻ ജില്ലാ മാനേജർ ഇൻചാർജ് എസ് ഷാജി പദ്ധതി അവതരിപ്പിച്ചു. ഡോ. കെ എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് മാനേജിങ് ഡയറക്ടർ റവ.ഫാ അലക്സാണ്ടർ കൂടാരത്തിൽ, കൗൺസിലർ രജനി രമേഷ്, സിഡിഎസ് ചെയർപേഴ്സൺ വത്സലാകുമാരി, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ വി എ സലീം, വിമുക്തി മിഷൻ ജില്ലാ കോ ഓർഡിനേറ്റർ അഡ്വ. ജോസ് കളീയ്ക്കൽ, അടൂർ എക്സൈസ് ഇൻസ്പെക്ടർ ബിജു എം ബേബി, കെ പി ഉദയഭാനു, അയൂബ്ഖാൻ, എം ആർ ലതിക, കുടുംബശ്രീ ബാലസഭയിലെ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.


