*അടൂര്‍ ജനറല്‍ ആശുപത്രി പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു
അടൂർ – സംസ്ഥാനത്ത് ആരോഗ്യരംഗത്ത് സമാനതകളില്ലാത്ത സമഗ്രമായ വികസനമാണ് നടക്കുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ ജനറല്‍ ആശുപത്രി പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.
കിഫ്ബി ഫണ്ടില്‍ നിന്നും 14.64 കോടി രൂപ വിനിയോഗിച്ച് നിര്‍മിക്കുന്ന കെട്ടിടത്തില്‍ നാലു നിലകളാണുള്ളത്. സംസ്ഥാനസര്‍ക്കാര്‍ ആരോഗ്യരംഗത്ത് നല്‍കുന്ന സംഭാവനകള്‍ ഏറെയാണ്. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വികസനം സാധ്യമാക്കാനുള്ള മികവുറ്റ പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്ത് മുന്നോട്ട് പോകുന്നത്. എം എല്‍ എ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിച്ച് കുട്ടികള്‍ക്ക് വേണ്ടിയുള്ള ചികിത്സാസഹായങ്ങള്‍ ഏര്‍പ്പെടുത്തുയിരുന്നു. ട്രോമ കെയര്‍, ഒ. പി. നവീകരണം, എം എല്‍ എ ഫണ്ടില്‍ നിന്നും അനുവദിച്ച തുകക്ക് ആംബുലന്‍സ് സംവിധാനം തുടങ്ങിയ നിരവധി വികസനങ്ങളാണ് നടപ്പാക്കിയിട്ടുള്ളത്.

പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നും ധാരാളം ആളുകളാണ് അടൂര്‍ ആശുപത്രിയെ ആശ്രയിക്കുന്നത്. വിപ്ലവകരമായ മാറ്റങ്ങളാണ് ആശുപത്രിയുടെ പുരോഗതിയിലൂടെ ലക്ഷ്യം വെക്കുന്നതെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. മണ്ണടി ദളവ സ്മാരക മ്യൂസിയം വികസനം, കൊടുമണ്‍ അന്താരാഷ്ട്ര സ്‌റ്റേഡിയം, അടൂര്‍ കോടതി സമുച്ചയം, ശ്രീമൂലം മാര്‍ക്കറ്റ് തുടങ്ങി മണ്ഡലത്തില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് നടന്നത്.
അടൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തിനും ട്രാഫിക് പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി അടൂരും പന്തളത്തും ഓവര്‍ബ്രിഡ്ജിനും അനുമതി ലഭിച്ചതായും ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ രാജി ചെറിയാന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ ബീന ബാബു, റോണി പാണംതുണ്ടില്‍, സിന്ധു തുളസീധരകുറുപ്പ്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, നഗരസഭ മുന്‍ ചെയര്‍മാന്‍ ഡി സജി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി, അടൂര്‍ ജനറല്‍ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെ. മണികണ്ഠന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


