അടൂർ – സുഹൃത്തിനും സഹോദരനുമൊപ്പം മദ്യപിച്ച ശേഷം കിടന്നുറങ്ങിയ യുവാവ് വീടിനുള്ളിൽ മരിച്ച നിലയിൽ. ഏഴംകുളം നെടുമൺ ഓണവിള പുത്തൻ വീട്ടിൽ അനീഷ് ദത്തനാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടിന് അനീഷിന്റെ മാതാവാണ് മൃതദേഹം ആദ്യം കണ്ടത്.
അനീഷും ഇളയസഹോദരൻ മനോജ് ദത്തനും അമ്മ ശാന്തമ്മയും മാത്രമാണ് വീട്ടിൽ താമസം. തിങ്കളാഴ്ച രാത്രി അനീഷും മനോജും ഇവരുടെ സുഹൃത്തുമൊത്ത് വീട്ടിൽ വച്ച് മദ്യപിച്ചിരുന്നതായി അമ്മ പറയുന്നു. പുലർച്ചെ രണ്ടുമണിയോടെ ശാന്തമ്മ എഴുന്നേറ്റു വന്നപ്പോഴാണ് അകത്തെ മുറിയിൽ നിലത്ത് അനക്കമില്ലാതെ കിടക്കുന്ന മകനെ കണ്ടത്. അനീഷ് ഹൃദ്രോഗിയാണെന്നും ബൈപ്പാസ് ശസ്ത്രക്രിയയ്ക്കും വിധേയനായ ആളാണെന്നും ബന്ധുക്കൾ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഫോറൻസിക് സംഘവും പരിശോധന നടത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. അനീഷ് ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു. കുടുംബ പ്രശ്‌നങ്ങളെത്തുടർന്ന് ഭാര്യയും മകളും ഏറെ നാളായി വേർപിരിഞ്ഞാണ് താമസം.


