പത്തനംതിട്ട – പത്തനംതിട്ട സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വ്യാപകമായി കള്ളവോട്ട് ചെയ്തതായി ക്യാമറ തെളിവുകൾ സഹിതമുള്ള ആരോപണം. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ഉൾപ്പെടെ സി.പി.എം അനുകൂലികൾ കള്ളവോട്ടു ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നു. പലപ്പോഴായി ക്യൂകളിൽ വന്ന് നിൽക്കുന്നതായും വ്യത്യസ്ത ബുത്തുകളിൽ കയറി അഞ്ച് തവണ വോട്ടു ചെയ്യുന്നതായും ദൃശ്യങ്ങളിൽ കാണാം.
ബസിലും ട്രാവലറിലുമൊക്കെ ആളെ ഇറക്കി വ്യാപക കള്ളവോട്ട് നടന്നുവെന്നതാണ് വസ്തുത. അതിർത്തി വിട്ടു വന്നവരിൽ ഓരോരുത്തരും ചെയ്തത് അഞ്ച് വോട്ട് വരെയാണ്. എതിർത്തവരെ ഓടിച്ചിട്ട് അടിച്ചത് 10 റൗണ്ട് വരെയും. പൊലീസ് ലാത്തിച്ചാർജ് ചെയ്തത് മൂന്നു റൗണ്ട്. ഒടുക്കം പെട്ടി പൊട്ടിച്ചപ്പോൾ കള്ളവോട്ടിട്ടവർ ഞെട്ടി. തങ്ങൾ പൊട്ടിപ്പോളീസായിരിക്കുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് പത്തനംതിട്ട നഗര പരിധിയിലെ സഹകരണ ബാങ്കിൽ വോട്ടെടുപ്പ് നടന്നത്. നഗര പരിധിയിലുള്ളവർക്കാണ് വോട്ടവകാശമുണ്ടായിരുന്നത്. എന്നാൽ, തിരുവല്ല , അടൂർ എന്നിവിടങ്ങളിൽ നിന്നൊക്കെ വന്നു കള്ളവോട്ട് ചെയ്തെന്നാരോപിച്ച് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് യുഡിഎഫ്. ക്യാമറകളിൽ പതിഞ്ഞ കള്ളവോട്ടുകൾ ഇനി കോടതിയിൽ തെളിയിക്കപ്പെട്ടാൽ എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം.
വിജയികളും ലഭിച്ച വോട്ടും: ആർ. അഖിൽ കുമാർ (1774), അഡ്വ. അനിൽ തോമസ് (1824), അൻസർ മുഹമ്മദ് (1732), എ. ഫറൂക്ക് (1706), അഡ്വ. എ. സുരേഷ് കുമാർ (1775), ആനി സജി (1879), ആൻസി തോമസ് (1771), സജിനി മോഹൻ (1759), സി.കെ അർജുനൻ (2057), ഏബൽ മാത്യു നിക്ഷേപ മണ്ഡലം (1958) എല്ലാവരും യു.ഡി.എഫ്. കെ.ആർ. അജിത്കുമാർ, എൽ.ഡി.എഫ് (1653).
What do you feel about this post?
Like
Love
Happy
Haha
Sad

