പത്തനംതിട്ട: പട്ടികജാതിക്കാർക്കുള്ള ഫണ്ട് വിനിയോഗത്തിലെ ക്രമക്കേട് കണ്ടെത്തുന്നതിനായി പത്തനംതിട്ടയിൽ വിജിലൻസിന്റെ പരിശോധന. സംസ്ഥാനത്തൊട്ടാകെ നടന്ന പരിശോധനയുടെ ഭാഗമായി ജില്ലയിൽ രണ്ട് നഗരസഭകളും രണ്ട് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസുകളും കേന്ദ്രീകരിച്ചാണ് വിജിലൻസ് സംഘം റെയ്ഡ് നടത്തിയത്. ഡിവൈ.എസ്.പി ഹരിവിദ്യാധരന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർമാരായ ജെ. രാജീവ്, കെ. അനിൽകുമാർ, പി. അനിൽകുമാർ എന്നിവരടങ്ങുന്ന സംഘം പത്തനംതിട്ട, തിരുവല്ല നഗരസഭകളിലും പന്തളം, കോന്നി ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസുകളിലും ഇവയോട് ചേർന്ന് പ്രവർത്തിക്കുന്ന പട്ടികജാതി വികസന ഓഫീസുകളിലുമാണ് പരിശോധന നടത്തിയത്. പട്ടികജാതിക്കാർക്ക് ആനുകൂല്യം നൽകുന്നതിലെ വിവേചനം, ഒരേ ആൾക്കാർ തന്നെ സ്ഥിരമായി ആനുകൂല്യം കൈപ്പറ്റുന്നുണ്ടോ എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്. പന്തളം ബ്ലോക്കിലും പത്തനംതിട്ട നഗരസഭയിലും ക്രമക്കേടുകൾ കണ്ടെത്തിയെന്നാണ് സൂചന. ഇത് സംബന്ധിച്ച് അന്തിമ റിപ്പോർട്ട് ലഭിക്കണമെങ്കിൽ ഫീൽഡ് സന്ദർശനം വേണ്ടി വരുമെന്ന് ഡിവൈ.എസ്.പി പറഞ്ഞു. അത് ഇന്നലെ തന്നെ ആരംഭിച്ചിട്ടുണ്ട്. ഗുണഭോക്തൃ ലിസ്റ്റിൽ പതിവ് പേരുകാരെയാണ് ചിലയിടത്ത് കണ്ടത്. ലിസ്റ്റ് തയാറാക്കുന്നത് ഗ്രാമസഭ ചേർന്ന് വേണമെന്നുളള നിബന്ധന പലയിടത്തും പാലിച്ചിട്ടില്ല. ആനുകൂല്യം അർഹരിലേക്ക് എത്തിക്കുക എന്നുള്ള ലക്ഷ്യം വച്ചുള്ളതാണ് പരിശോധന.


