ഹരാരെ: സിംബാബ്‌വെ മുൻ ക്രിക്കറ്റ് താരം ഹീത്ത് സ്ട്രീക്ക് അന്തരിച്ചുവെന്ന രീതിയിൽ പ്രചരിച്ചത് വ്യാജ വാർത്തയെന്ന് സ്ഥിരീകരിച്ച് മുൻ താരം ഹെൻറി ഒലോങ്ക. സമൂഹമാധ്യമമായ എക്സിലൂടെയാണ് ഒലോങ്ക സ്ട്രീക്ക് മരിച്ചിട്ടില്ലെന്നും അദ്ദേഹം ജീവനോടെ ഇരിക്കുന്നുവെന്നും വ്യക്തമാക്കിയത്. ഹീത്ത് സ്ട്രീക്ക് മരിച്ചുവെന്ന രീതിയിൽ പ്രചരിച്ചത് വ്യാജവാർത്തയാണെന്നും സ്ട്രീക്കിൽ നിന്നു തന്നെ തനിക്ക് സ്ഥിരീകരണം കിട്ടിയെന്നും അദ്ദേഹത്തെ തേർഡ് അമ്പയർ തിരിച്ചു വിളിച്ചിരിക്കുന്നുവെന്നുമായിരുന്നു ഒലോങ്കയുടെ ട്വീറ്റ്.

ക്യാൻസർ ബാധിച്ച് ദീർഘനാളായി ചികിത്സയിലായിരുന്ന ഹീത്ത് സ്ട്രീക്ക് അന്തരിച്ചുവെന്ന് ഇന്ന് രാവിലെ അന്തർദേശീയ മാധ്യമങ്ങൾ വാർത്ത നൽകിയതിന് പിന്നാലെ ഒലോങ്ക അടക്കമുള്ള പ്രമുഖ താരങ്ങൾ അനുശോചിച്ചിരുന്നു. 1990കളിലും 2000-മാണ്ടിൻറെ ആദ്യ പകുതിയിലും സിംബാബ്‌വെ ക്രിക്കറ്റിലെ സൂപ്പർ താരമായിരുന്ന സ്ട്രീക്ക് 65 ടെസ്റ്റുകളിലും 189 ഏകദിനങ്ങളിലും കളിച്ചു. ടെസ്റ്റിലും ഏകദിനത്തിലുമായി 4933 റൺസും 455 വിക്കറ്റുകളും വീഴ്ത്തിയ സ്ട്രീക്ക് സിംബാബ്‌വെ കണ്ട ഏറ്റവും മികച്ച ഓൾ റൗണ്ടർമാരിലൊരാൾ കൂടിയാണ്.


