പത്തനംതിട്ട: മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ഡയറി ഫാം രണ്ടാഴ്ചയ്ക്കകം നിയമാനുസൃതമായ അനുമതി ബോർഡിൽ നിന്നും കരസ്ഥമാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. പ്രവർത്തനാനുമതിയില്ലാതെ നിഷേധാത്മകമായ രീതിയിൽ പ്രവർത്തനം തുടരാനാണ് ഭാവമെങ്കിൽ ഫാം അടച്ചുപൂട്ടാൻ മലിനീകരണ നിയന്ത്രണ ബോർഡ് നടപടിയെടുക്കണമെന്നും കമ്മിഷൻ അംഗം വി. കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.
ബോർഡിന്റെ പരിസ്ഥിതി എൻജിനീയറും കടമ്പനാട് പഞ്ചായത്ത് സെക്രട്ടറിയും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണം. 70 സെന്റ് വസ്തുവിൽ പ്രവർത്തിക്കുന്ന ഫാമിന്റെ തൊഴുത്ത് പരാതിക്കാരനായ അടൂർ കടമ്പനാട് വടക്ക് മേലൂട്ട് വീട്ടിൽ പൊടിക്കുഞ്ഞിന്റെ വീടിന്റെ അടുക്കളക്ക് മുന്നിലായതിനാൽ അവിടെ നിന്നും മാറ്റി സ്ഥാപിക്കാൻ ഫാം ഉടമയ്ക്ക് നിർദ്ദേശം നൽകണമെന്നും കമ്മിഷൻ മലിനീകരണ നിയന്ത്രണ ബോർഡിന് നിർദ്ദേശം നൽകി. പരാതിക്കാരന്റെ അടുക്കളയോട് ചേർന്ന് ചാണകം ഉണക്കാനിടുന്നതു കാരണം ദുർഗന്ധവും കൊതുക് ശല്യവും ഉണ്ടാകുന്നതായി കമ്മീഷൻ ചൂണ്ടിക്കാണിച്ചു.
ഡയറി ഫാം അനുമതിയില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് കമ്മിഷനെ അറിയിച്ചു. ഉണക്കാനിട്ടിരിക്കുന്ന ചാണകം അവിടെ നിന്നും മാറ്റാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി കമ്മിഷനെ അറിയിച്ചു.


