കുറുന്തോട്ടയം പാലത്തിൽ മൃതദേഹം കാണപ്പെട്ട സംഭവം കൊലപാതകം ; ചവിട്ടിക്കൊന്ന ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

Crime Pathanamthitta
Print Friendly, PDF & Email

പന്തളം: കുറുന്തോട്ടയം പാലത്തിന് സമീപം സെക്യൂരിറ്റീ ജീവനക്കാരന്‍ മരിച്ചു കിടന്ന സംഭവത്തില്‍ ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. തുമ്പമണ്‍ സ്വദേശിയാ സെക്യൂരിറ്റി ജീവനക്കാരന്‍ കൊല്ലപ്പെട്ട കേസില്‍ കടയ്ക്കാട് അടിമവീട്ടില്‍ ദില്‍ഷാദ് (43) ആണ് അറസ്റ്റിലായത്. സ്വാഭാവിക മരണമെന്ന് കരുതിയിരുന്നത് കൊലപാതകമാണെന്ന് തെളിഞ്ഞത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതോടെയാണ്. അജിയുടെ വാരിയെല്ലുകള്‍ ഒടിഞ്ഞ് ആന്തരിക രക്തസ്രാവം ഉണ്ടായതാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ 20 ന് രാവിലെയാണ് വലിയ പാലത്തിന് സമീപം അജിയുടെ മൃതദേഹം കണ്ടത്. സെക്യൂരിറ്റി ജീവനക്കാരനായ ഇയാള്‍ മദ്യപിച്ച് കുഴഞ്ഞു വീണ് മരിച്ചുവെന്നായിരുന്നു ആദ്യം വിചാരിച്ചിരുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകം സ്ഥിരീകരിച്ചതോടെ ഇന്‍സ്‌പെക്ടര്‍ ടി.ഡി. പ്രജീഷിന്റെ നേനൃത്വത്തില്‍ അന്വേഷണം തുടങ്ങി. തുടര്‍ന്ന് ലഭിച്ച സൂചനകളിലൂടെയാണ് ദില്‍ഷാദിലേക്ക് അന്വേഷണമെത്തിയത്.

സംഭവം നടക്കുന്നതിന്റെ തലേന്ന് അജി ദില്‍ഷാദിന്റെ ഓട്ടോറിക്ഷയില്‍ പന്തളത്തെ ബാറില്‍ മദ്യപിക്കുന്നതിന് പോയിരുന്നു. വെയിറ്റ് ചെയ്യണമെന്നും മടങ്ങി വന്ന യാത്രാക്കൂലി നല്‍കാമെന്നും അജി പറഞ്ഞിരുന്നു. എന്നാല്‍, ബാറില്‍ കയറി മദ്യപാനം കഴിഞ്ഞ് പുറത്തിറങ്ങിയ അജി ദില്‍ഷാദിനെ ഗൗനിക്കാതെ സ്ഥലം വിട്ടു. പിന്നാലെയെത്തിയ ദില്‍ഷാദ് പന്തളം വലിയ പാലത്തിന് സമീപം വച്ച് അജിയെ ചവിട്ടുകയായിരുന്നു. ചവിട്ടു കൊണ്ട് വീണ അജിയുടെ വാരിെയല്ലുകള്‍ ഒടിഞ്ഞ് ആന്തരികാവയവങ്ങളില്‍ തുളച്ചു കയറി രക്തസ്രാവം ഉണ്ടാവുകയും അവിടെ കിടന്ന് അജി മരണമടയുകയുമായിരുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ദില്‍ഷാദ് കുറ്റസമ്മതം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *