മലപ്പുറം – തുവ്വൂരിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത് കാണാതായ സുജിത തന്നെയെന്ന് പ്രതിയുടെ മൊഴി. പതിനൊന്നാം തിയതി രാവിലെ വീട്ടിൽ വച്ച് സുജിതയെ ശ്വാസംമുട്ടിച്ച് കൊന്നുവെന്നും മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം കെട്ടിത്തൂക്കിയെന്നും പ്രതി വിഷ്ണു പൊലീസിൽ മൊഴി നൽകി. കൊലയെ കുറിച്ച് അച്ഛന് സൂചന ലഭിച്ചിരുന്നുവെന്നും സഹോദരങ്ങളുടെയും സുഹൃത്തിന്റെയും സഹായത്തോടെയാണ് സുജിതയുടെ മൃതദേഹം കുഴിച്ചിട്ടതെന്നും വിഷ്ണു വെളിപ്പെടുത്തി. കൊലയ്ക്ക് ശേഷം സുജിതയുടെ ആഭരണങ്ങൾ മുറിച്ചെടുത്ത് വിൽക്കാൻ ശ്രമിച്ചുവെന്നും പ്രതി പറയുന്നു. സംഭവത്തിൽ വിഷ്ണുവിനെയും അച്ഛൻ മുത്തുവിനെയും സഹോദരങ്ങളായ വൈശാഖ്, ജിത്തു, വിഷ്ണുവിന്റെ സുഹൃത്ത് ഷിഹാൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മാസം 11നാണ് പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിൻറെ ഭാര്യ സുജിതയെ കാണാതായത്. അന്വേഷണത്തിൻറെ ഭാഗമായി പഞ്ചായത്ത് ഒാഫീസിലെ താൽകാലിക ജീവനക്കാരൻ വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തുടർന്ന് വിഷ്്ണുവിൻറെ വീട്ടുവളപ്പിൽ നടത്തിയ പരിശോധനയിൽ വീടിന് പിൻഭാഗത്ത് കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. സാമ്പത്തിക കാരണങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പൊലീസിന്റെ സംശയം.


