എടത്വ: ലോക പൂച്ച ദിനത്തിൽ മിക്കിയുടെ കല്ലറയിൽ സ്മരണ പുതുക്കി. പ്രഭാത സവാരിക്കിടെ പൊതുപ്രവർത്തകനായ തലവടി സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി.ഇടിക്കുളയ്ക്ക് വഴിയോരത്ത് നിന്ന് ലഭിച്ച പൂച്ചകുട്ടി സോഷ്യൽ മീഡിയയിൽ വൈറൽ ആയ വളർത്ത് പൂച്ചയായിരുന്നു. മിക്കി എന്ന പേരിട്ട് വളർത്തി വരികയായിരുന്നു. വീട്ടിലെത്തുന്ന എല്ലാവരോടും വലിയ സൗഹൃദത്തിലായിരുന്ന ‘മിക്കി’ മരണപെട്ടപ്പോൾ 5 മാസം മുമ്പ് സംസ്ക്കാര ചടങ്ങുകളോട് വീട്ട്മുറ്റത്ത് കല്ലറ ഉണ്ടാക്കി സംസ്ക്കരിച്ചതും സോഷ്യൽ മീഡിയ ഉൾപ്പെടെ മാധ്യമങ്ങളിൽ തരംഗമായിരുന്നു.
ഡോ.ജോൺസൺ വി.ഇടിക്കുളയുടെ ഭാര്യ ജിജിമോൾ ജോൺസൻ മക്കൾ ബെൻ, ഡാനിയേൽ എന്നിവർ ചേർന്ന് ഏഴ് നായ്ക്കളെയും രണ്ട് പൂച്ചകളെയും സംരംക്ഷിക്കുന്നുണ്ട്. ഓരോരുത്തർക്കും പേരിട്ടാണ് ചിട്ടയോട് വളർത്തുന്നത്.ഇവരുടെ മൃഗങ്ങളോട് ഉള്ള അനുകമ്പയെ ജില്ലാ ചീഫ് വെറ്റിനറി ഓഫീസർ ഡോ. ബി. സന്തോഷ് കുമാർ പ്രത്യേകം അഭിനന്ദിച്ച് കത്ത് അയച്ചിരുന്നു.
‘മിക്കി ‘ മരണമടഞ്ഞ വേദനയിൽ സങ്കടത്തോടെ കഴിയുമ്പോൾ ആണ് ഡാനിയേലിൻ്റെ വല്യമ്മച്ചിയെ വാർദ്ധക്യസഹജമായ രോഗത്താൽ എടത്വ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.വീട്ടിൽ നിന്നും ആശുപത്രിയിലേക്ക് ബൈക്കിൽ യാത്ര ചെയ്യുമ്പോൾ വഴിയരികിൽ വിശന്ന് തളർന്നിരുന്ന പൂച്ച കുട്ടിയെ കണ്ടു എങ്കിലും വീട്ടിൽ എത്തിക്കാൻ സാധിച്ചിരുന്നില്ല. വല്യമ്മച്ചി രണ്ട് ദിവസത്തിന് ശേഷം മരണമടയുകയും മൃതദേഹം പരുമല ആശുപത്രി മോർച്ചറിയിൽ വെച്ചതിന് ശേഷം ഡോ.ജോൺസനും മകൻ കോട്ടയം സിഎംഎസ് കോളജ് വിദ്യാർത്ഥിയായ ഡാനിയേലും കൂടി മടങ്ങി വന്ന് നനഞ്ഞ് വിശന്ന് കരഞ്ഞ പൂച്ച കുട്ടിയെ വീട്ടിലെത്തിച്ചു പരിചരിച്ചു വരുന്നു. മിക്കിയുടെ സ്മരണയിൽ ‘മിക്കി ജൂണിയർ ‘ എന്ന് ഓമന പേരിട്ട് വളർത്തുന്നു.
മിക്കിയെ പോലെ തന്നെ എല്ലാവരുടെയും ഇഷ്ടതാരമായി മിക്കി ജൂണിയർ മാറി കഴിഞ്ഞു.
ആരോരുമില്ലാതെ അനാഥരാക്കപ്പെട്ട പൂച്ചകളുടെയും ,പൂച്ചകുട്ടികളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിനും , അവരെ സംരക്ഷിക്കാൻ മനുഷ്യരുടെ ഉള്ളിൽ മനുഷ്യത്വം എന്ന വികാരം ഉണർത്താൻ വേണ്ടിയും കൂടിയാണ് ആഗസ്റ്റ് 8 പൂച്ച ദിനമായി ആചരിക്കുന്നത് .


