ന്യൂഡൽഹി: ഇസ്ലാമിക ലോകത്തോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപനം മാതൃകാപരമാണെന്ന കോൺഗ്രസ് എംപി ശശി തരൂരിന്റെ പുകഴ്ത്തൽ ആയുധമാക്കി ബിജെപി. സിഎൻഎൻ-ന്യൂസ് 18 കോൺക്‌ളേവിലായിരുന്നു ശശി തരൂരിന്റെ പ്രതികരണം. ഒരു പക്ഷേ, ഒരു ദുർബല നിമിഷത്തിൽ പറഞ്ഞതാണെങ്കിലും ഒടുവിൽ തരൂർ ‘സത്യം സംസാരിച്ചു’ എന്നായിരുന്നു ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യയുടെ പ്രതികരണം. കേന്ദ്രസർക്കാരിന്റെ വിദേശനയ നേട്ടങ്ങളെ മുൻകാലങ്ങളിൽ പ്രകീർത്തിച്ചിട്ടുള്ള തരൂർ അടുത്തകാലത്ത് മോദിയുടെ ഇസ്ലാമിക ലോകത്തേക്കുള്ള വ്യാപനത്തെയും ജി 20 യെയും കുറിച്ച് പ്രശംസിച്ചിരുന്നു. അതേസമയം ഇന്ത്യയുടെ ചൈന നയത്തിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
”ഞാൻ ഓർക്കുന്നു, മോദി പ്രധാനമന്ത്രിയായതിന്റെ ആദ്യ വർഷം അദ്ദേഹം 27 രാജ്യങ്ങളിൽ സഞ്ചരിച്ചു, അതിലൊന്ന് പോലും ഇസ്ലാമിക രാജ്യമായിരുന്നില്ല. ഒരു കോൺഗ്രസ് എംപി എന്ന നിലയിൽ ഞാൻ അതിനെക്കുറിച്ച് ബഹളം വച്ചു. എന്നാൽ പിന്നീട് അദ്ദേഹം ചെയത് കാര്യം ഏറെ സന്തോഷത്തോടെയാണ് പറയുന്നത്. ഇസ്ലാമിക ലോകത്തോടുള്ള അദ്ദേഹത്തിന്റെ ഇടപെടലുകൾ മാതൃകാപരമാണ്. ഇത് മികച്ചതായിരിക്കില്ല. പ്രധാന മുസ്ലീം രാജ്യങ്ങളുമായുള്ള നമ്മുടെ ബന്ധം ഒരിക്കലും മെച്ചപ്പെട്ടിട്ടില്ല. തുടങ്ങിയ എന്റെ ആദ്യകാല വിമർശനം തിരിച്ചെടുക്കുന്നതിൽ സന്തോഷമുണ്ട്,” തരൂർ പറഞ്ഞു.
അതുപോലെ തന്നെ യോഗയെ പുനരുജ്ജീവിപ്പിക്കുകയും ജനപ്രിയമാക്കുകയും ചെയ്തതിന് പ്രധാനമന്ത്രി നടത്തിയ ശ്രമങ്ങളെയും തരൂർ അടുത്തിടെ പ്രശംസിച്ചിരുന്നു. യുഎൻ മുഖേന യോഗദിനം അന്താരാഷ്ട്രവൽക്കരിച്ച ഞങ്ങളുടെ സർക്കാർ ഉൾപ്പെടെ, യോഗയെ പുനരുജ്ജീവിപ്പിക്കുകയും ജനകീയമാക്കുകയും ചെയ്ത എല്ലാവരെയും അംഗീകരിക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.


