തിരുവനന്തപുരം – അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിക്കുനേരേ 2013ൽ ഉയർന്ന ലൈംഗികാരോപണം അടിസ്ഥാന രഹിതമായിരുന്നെന്ന വെളിപ്പെടുത്തലുമായി ദേശാഭിമാനി മുൻ കൺസൾട്ടിംഗ് എഡിറ്റർ എൻ. മാധവൻകുട്ടി. ദേശാഭിമാനിയിൽ ഉണ്ടായിരുന്നപ്പോൾ ഉമ്മൻ ചാണ്ടിക്കെതിരായി സൃഷ്ടിക്കപ്പെട്ട വാർത്തകളിൽ മനപൂർവം മൌനം പാലിക്കേണ്ടി വന്നതായും മാധവൻകുട്ടി പറയുന്നു. ഫേസ്ബുക് കുറിപ്പിലൂടെയായിരുന്നു വർഷങ്ങൾക്കിപ്പുറം മാധവൻകുട്ടിയുടെ ഏറ്റുപറച്ചിൽ
എൻ.മാധവൻകുട്ടി ദേശാഭിമാനിയിൽ കൺസൾട്ടിങ്ങ് എഡിറ്ററായിരിക്കുന്ന സമയത്താണ് സോളാർ പീഡനക്കേസിൽ ഉമ്മൻ ചാണ്ടിക്കു നേരേ ലൈംഗിക ആരോപണം ഉയരുന്നത്. ഉമ്മൻചാണ്ടിക്കെതിരെ ഉയർന്നത് അടിസ്ഥാനരഹിതമായ ആരോപണമായിരുന്നെന്നും എന്നാൽ പത്രത്തിൻറെ താക്കോൽ സ്ഥാനത്തായിരുന്നതുകൊണ്ട് തന്നെ മൗനം പാലിക്കേണ്ടിവന്നെന്നും അദ്ദേഹം പറയുന്നു. എന്നാൽ അന്ന് നൽകിയ ആ അധാർമ്മിക പിന്തുണയെക്കുറിച്ചോർക്കുമ്പോൾ ലജ്ജിക്കുന്നുവെന്നും മാധവൻകുട്ടി കൂട്ടിച്ചേർത്തു.
കേരളത്തിലെ ഒരു മുഖ്യധാരാ മാധ്യമ പ്രവർത്തകനെന്ന നിലയ്ക്ക് ഉള്ളിൽ ഇന്നും നീറുന്ന രണ്ടു വലിയ രാഷ്ട്രീയമനസ്താപങ്ങളുണ്ട് എന്നുപറഞ്ഞാണ് മാധവൻകുട്ടി ഫേസ്ബുക് കുറിപ്പ് തുടങ്ങുന്നത്.
ഐ.എസ്.ആർ.ഒ ചാരക്കേസിനിടിയിലെ സംഭവത്തെക്കുറിച്ചും മാധവൻകുട്ടി തൻറെ ഫേസ്ബുക് കുറിപ്പിൽ പ്രതിപാദിക്കുന്നുണ്ട്. ”ശൈലിമാറ്റം”, “ഐ.എസ്. ആർ.ഒ ചാരക്കേസ് ” തുടങ്ങിയ വിഷയങ്ങളുപയോഗിച്ച് മുഖ്യമന്ത്രി കരുണാകരനെതിരെ ഉമ്മൻചാണ്ടിയും കൂട്ടരും നടത്തിയ രാഷ്ട്രീയനീക്കങ്ങളെക്കുറിച്ച് ദേശാഭിമാനിയിൽ എഴുതിയതും അതിന് പിന്നാലെ ഇന്ത്യൻ എക്സ്പ്രസ് കരുണാകരനെതിരെ ഏകപക്ഷീയമായ എഡിറ്റോറിയൽ എഴുതിയതുമെല്ലാം അധാർമികമായിരുന്നെന്നും മാധവൻകുട്ടി തുറന്നുപറഞ്ഞു. അന്ന് ദേശാഭിമാനിയുടെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്നു അദ്ദേഹം.
ഈ ഏറ്റുപറച്ചിലുകൾ നടത്താൻ ഉമ്മൻചാണ്ടിയുടെ മരണംവരെ കാത്തിരുന്നു എന്നതിന് ക്ഷമിക്കുക എന്ന് പറഞ്ഞാണ് എൻ.മാധവൻകുട്ടി തൻറെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
എൻ. മാധവൻകുട്ടിയുടെ ഫേസ്‌ബുക്ക് കുറിപ്പിൻറെ പൂർണ്ണരൂപം
കേരളത്തിലെ ഒരു മുഖ്യധാരാ മാധ്യമ പ്രവർത്തകനെന്ന നിലയ്ക്ക് എന്റെ ഉള്ളിൽ ഇന്നും നീറുന്ന രണ്ടു വലിയ രാഷ്ട്രീയ മനസ്താപങ്ങളിൽ ഓ സി, എന്ന ഉമ്മൻ ചാണ്ടിയുണ്ട്
1 “ശൈലിമാറ്റം ” “ഐ എസ് ആർ ഒ ചാരക്കേസ് ”
തുടങ്ങിയ വിഷയങ്ങളുപയോഗിച്ചു മുഖ്യമന്ത്രി കരുണാകരനെതിരെ ഉമ്മൻചാണ്ടിയും കൂട്ടരും നടത്തിയ രാഷ്ട്രീയ കരുനീക്കങ്ങൾക്കു പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ തലവനായ എന്റെ എഴുത്തുമൂലം ഇന്ത്യൻ എക്സ്പ്രസ് നൽകിയ ഏകപക്ഷീയമായി എഡിറ്റോറിയൽ പിന്തുണ അങ്ങേയറ്റം ആധാർമികമെന്നു ഞാൻ അതിവേഗം തിരിച്ചറിഞ്ഞു . പലരെയും പോലെ ഞാനും അന്നത്തെ ഒഴുക്കിനനുസരിച്ചു നീന്തുകയായിരുന്നു .
2 “സരിത ” വിഷയത്തിൽ
ഉമ്മൻ ചാണ്ടിക്കു നേരേ ഉയർത്തപ്പെട്ട അടിസ്ഥാനരഹിതമായ ലൈംഗീക ആരോപണത്തിനു അന്നു ദേശാഭിമാനിയിൽ കൺസൾട്ടിങ്ങ് എഡിറ്റർ പദവി വഹിച്ചിരുന്നുവെന്ന ഒറ്റ കാരണംകൊണ്ടു മൗനത്തിലൂടെ ഞാൻ നൽകിയ അധാർമ്മിക പിന്തുണയിൽ ഞാനിന്നു ലജ്ജിക്കുന്നു.
ഇതു പറയാൻ ഓസി യുടെ മരണംവരെ ഞാൻ എന്തിനു കാത്തിരുന്നു എന്ന ചോദ്യം ന്യായം. ഒരു റുപടിയെ ഉള്ളു.
നിങ്ങൾക്ക്. മനസാക്ഷി യുടെ വിളി എപ്പോഴാണ് കിട്ടുകയെന്നു പറയാനാവില്ല .ക്ഷമിക്കുക .
ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന്റെയും കോൺഗ്രസ് യു ഡി എഫ് പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു .
What do you feel about this post?
Like
Love
Happy
Haha
Sad

