എടത്വ: ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണ് വീട് തകർന്നു.തലവടി വിഴാപ്പുറത്ത് മനോഹരൻ്റെ വീട് ആണ് പുളിമരം ഒടിഞ്ഞ് വീണ് പൂർണ്ണമായും തകർന്നത്. മനോഹരൻ്റെ ഭാര്യ കുസുമം, മകൾ ബിനു , അമ്മ പങ്കജാക്ഷി, ഭിന്നശേഷിക്കാരിയായ സഹോദരി സുജാത എന്നിവർ മരം ഒടിഞ്ഞ് വീഴുമ്പോൾ വീടിനുള്ളിൽ ഇല്ലാഞ്ഞത് കൊണ്ട് വൻ ദുരന്തം ഒഴിവായി. തകഴിയിൽ നിന്നെത്തിയ അഗ്നി രക്ഷാ സേന പ്രവർത്തകരും പ്രദേശവാസികളും ജനപ്രതിനിധികളായ അജിത് പിഷാരത്ത്, അരുൺ പി. ജേക്കബ് എന്നിവർ ചേർന്നാണ് മരം മുറിച്ചു മാറ്റിയത്.
2018-ലെ പ്രളയത്തിൽ വീട് തകർന്നതിനെ തുടർന്ന് പുതിയ വീട് വെയ്ക്കുന്നതിന് തറക്കല്ല് ഇട്ടിരുന്നെങ്കിലും മനോഹരൻ്റെ ഭാര്യ കുസുമത്തിന് ഹൃദയ സംബന്ധമായ രോഗം ഉണ്ടായതു മൂലം വീടിൻ്റെ നിർമ്മാണം ആരംഭിക്കുവാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ 4 വർഷമായി ഇവരുടെ താമസം കഴിഞ്ഞ ദിവസം തകർന്ന് വീണ ഷെഡിൽ ആയിരുന്നു. ഓട്ടോറിക്ഷ ഡ്രൈവർ ആയ മനോഹരൻ്റെ തുച്ഛമായ വരുമാനം കൊണ്ട് മാത്രം വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുകയില്ല.വീട് തകർന്നതിനെ തുടർന്ന് ഇപ്പോൾ സഹോദരിയുടെ വീട്ടിലാണ് മനോഹരനും കുടുംബവും താമസിക്കുന്നത്.
മനോഹരൻ്റെ കുടുംബത്തെ സഹായിക്കുവാൻ താത്പര്യമുള്ളവർക്ക് താഴെ കാണുന്ന അക്കൗണ്ട് നമ്പരിൽ സഹായം നല്കാവുന്നതാണ്.
അക്കൗണ്ട് നമ്പർ:67241685390
IFSC:SBIN0070096 .
ഗൂഗിൾ പേ:7025899795 (കുസുമം).


