ഇടമുറിയാത്ത പരാതി പരിഹാരവുമായി മന്ത്രി വീണാ ജോര്‍ജ്

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – കരുതലും കൈത്താങ്ങും താലൂക്കുതല അദാലത്തുകളുടെ പത്തനംതിട്ട ജില്ലാതല അവലോകന യോഗം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നയിച്ചത് എട്ടു മണിക്കൂര്‍ 30 മിനിറ്റ് . ഓരോ പരാതിയിലും ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ ആരോഗ്യ മന്ത്രി കൃത്യമായി വിലയിരുത്തി. കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തില്‍ പൊതു ജനങ്ങളില്‍ നിന്നും ലഭിച്ച പരാതികളില്‍ നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്‍കിയിരുന്ന പരിഹാര നിര്‍ദേശങ്ങളിന്മേല്‍ കൈക്കൊണ്ട നടപടികളാണ് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാതല അവലോകന യോഗത്തില്‍ വിലയിരുത്തിയത്.

തിരക്ക് കൂട്ടാതെ ക്ഷമയോടു കൂടി ഓരോ വകുപ്പ് മേധാവികളെയും വിളിച്ചിരുത്തി ഓരോ പരാതിയും, അവയുടെ പരിഹാര നടപടികളും സൂക്ഷ്മമായി മന്ത്രി പരിശോധിച്ചു. ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാരിന് അത്രത്തോളം ഗൗരവം ഉള്ളതാണെന്ന് ഉറപ്പ് വരുത്തുന്ന വിലയിരുത്തല്‍. രാവിലെ 9.45 നു തന്നെ മന്ത്രി ഓഡിറ്റോറിയത്തില്‍ എത്തി. പത്തു മണിക്ക് തന്നെ ഫയല്‍ പരിശോധന തുടങ്ങി. ഒരു പരാതി പോലും വിട്ടു പോകാത്ത പരിശോധന.

അദാലത്ത് അവലോകന യോഗത്തില്‍ അടൂര്‍ നഗരസഭയുമായി ബന്ധപ്പെട്ട പരാതി വിഷയങ്ങളാണ് ആദ്യം പരിശോധിച്ചത്. തുടര്‍ന്ന് പത്തനംതിട്ട , തിരുവല്ല, പന്തളം നഗരസഭ കളുടെയും പിന്നീട് ഗ്രാമ പഞ്ചായത്തുകളുമായും വിവിധ വകുപ്പുകളുമായും ബന്ധപ്പെട്ട പരാതികളുടെ തുടര്‍നടപടികള്‍ പരിശോധിച്ചു. രാത്രി 7.30 ന് അദാലത്ത് നടപടി അവലോകന യോഗം പൂര്‍ത്തീകരിച്ചു.
ഇതിനിടയില്‍ ഉച്ചഭക്ഷണത്തിനുള്ള സമയം ഒഴിച്ചാല്‍ ആരോഗ്യ മന്ത്രിയുടെ ഇന്നലത്തെ ദിവസം പൂര്‍ണമായി അദാലത്ത് നടപടികള്‍ വിലയിരുത്തുന്നതിനാണ് വിനിയോഗിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, എഡിഎം ബി. രാധാകൃഷ്ണന്‍, തിരുവല്ല സബ് കളക്ടര്‍ സഫ്ന നസറുദ്ദീന്‍, അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍ പിള്ള എന്നിവര്‍ അവലോകന യോഗം ഏകോപിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *