കൊല്ലം: ഒരുമിച്ചിരുന്നു മദ്യപിച്ച ദമ്പതികൾ ലഹരി മൂത്തു വഴക്കായപ്പോൾ കുഞ്ഞിനെ എടുത്തു പുറത്തേക്കെറിഞ്ഞു. തലയ്ക്ക് പരുക്കേറ്റ ഒന്നര വയസുള്ള കുഞ്ഞിനെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുറവമ്പാലത്ത് താമസിക്കുന്ന തമിഴ്നാട്ടുകാരായ ദമ്പതികളാണ് കുഞ്ഞിനെ എടുത്തെറിഞ്ഞത്. കുഞ്ഞിന്റെ അച്ഛൻ മുരുകനെയും, അമ്മ മാരിയമ്മയെയും ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ എറിഞ്ഞത് ആരാണെന്നതിൽ ഇരുവരും പരസ്പരം ആരോപണം ഉന്നയിക്കുകയാണെന്നും അതിനാലാണ് രണ്ട് പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതെന്നും പൊലീസ് അറിയിച്ചു.
മുരുകനും ഭാര്യ മാരിയമ്മയും വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ വഴക്ക് ഉണ്ടായി. പിന്നാലെ അടുത്തേക്ക് വന്ന ഒന്നര വയസുള്ള കുഞ്ഞിനെ അവർ വീടിന് പുറത്തേക്ക് എറിയുകയായിരുന്നു. കുഞ്ഞിൻറെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. മുരുകൻ, മാരിയമ്മ എന്നിവർക്കെതിരെ ബാല നീതി നിയമ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.


