പത്തനംതിട്ട : പോക്സോ കേസിൽ പ്രതിക്ക് 45 വർഷം കഠിന തടവും, രണ്ടര ലക്ഷം രൂപ പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽകോടതി. അടൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അടൂർ പറക്കോട് വടക്ക് പുല്ലുംവിള അമ്പനാട്ട് എസ് എസ് ഭവനിൽ സുരേഷിന്റെ മകൻ സുധീഷി(26)നെയാണ് ജഡ്ജി എ സമീർ ശിക്ഷിച്ചത്. കുട്ടി എൽ കെ ജിയിൽ പഠിക്കുന്ന 2019 നവംബറിലാണ് സംഭവം. മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയം വീട്ടിൽ വച്ചാണ് പീഡനം നടന്നത്. അടൂർ എസ് എച്ച് ഓ ആയിരുന്ന ടി ഡി പ്രജീഷാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവും, പോക്സോനിയമപ്രകാരവും ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. രണ്ടാം പ്രതിയായ പിതാവിനെ 6 മാസം ശിക്ഷിച്ച് ജയിലിൽ കിടന്ന കാലാവധി വകവച്ചും മാതാവിനെ ശാസിച്ചും കോടതി വിട്ടയച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ സ്മിത പി ജോൺ ഹാജരായ കേസിൽ വിവിധ വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. പിഴത്തുക അടയ്ക്കാത്തപക്ഷം 30 മാസം കൂടി അധിക തടവ് അനുഭവിക്കണം . പ്രോസിക്യൂഷൻ 19 സാക്ഷികളെ വിസ്തരിക്കുകയും 26 രേഖകൾ ഹാജരാക്കുകയും ചെയ്തു. പിഴത്തുക അതിജീവിതക്ക് നൽകണമെന്നും, കുട്ടിയുടെ പുനരധിവാസത്തിന് വേണ്ട എല്ലാ ചിലവുകളും നൽകാൻ ലീഗൽ സർവീസ് അതോരിറ്റിക്കുള്ള പ്രത്യേക നിർദ്ദേശവും വിധി ന്യായത്തിൽ പറയുന്നു.പോലീസ് ഇൻസ്‌പെക്ടർ റ്റി.ഡി.പ്രജീഷ് അന്വേഷിച്ച പോക്സോ കേസിൽ മൂന്ന് മാസം മുൻപ് പന്തളം കടക്കാട് സ്വദേശി മുഹമ്മദ് ഹനീഫ് റാവുത്തർ അൻസാരി എന്നയാൾക്ക് കോടതി പതിനാലുവർഷം ശിക്ഷ വിധിച്ചിരുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

