അടൂർ – സംസ്ഥാനത്ത് ഈ സര്‍ക്കാരിന്റെ കാലത്ത് നിശ്ചയിച്ചിട്ടുള്ള എല്ലാ ഫിഷ്മാര്‍ട്ടിന്റെയും നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക രീതിയിൽ നിർമിച്ച അടൂര്‍ ശ്രീമൂലം മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അടൂർ മണ്ഡലത്തില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ നേതൃത്വത്തില്‍ നടത്തുന്നത്. ശ്രീമൂലം മാര്‍ക്കറ്റിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിച്ചിരിക്കുന്നത് മാതൃകാപരമായ പ്രവര്‍ത്തനമാണ്. .അടൂരിന്റെ വികസന രംഗത്തെ മുന്നേറ്റങ്ങളില്‍ ഒന്നായി ശ്രീമൂലം മാര്‍ക്കറ്റും മാറുമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ 51 ആധുനിക മത്സ്യമാര്‍ക്കറ്റുകള്‍ സ്ഥാപിക്കുന്നതിനായി 138 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ഫിഷറീസ് വകുപ്പ് തീരദേശ വികസന കോര്‍പറേഷന്‍ വഴിയാണ് ഈ പ്രവര്‍ത്തികള്‍ നടപ്പിലാക്കുന്നത്. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ചെല്ലാനത്ത് ഈ വര്‍ഷം ഇന്ത്യയിലെ മുഴുവന്‍ മല്‍സ്യങ്ങളെയും കൊണ്ടുവന്ന് ഫിഷ്‌ഫെസ്റ്റ് നടത്തും. ഇതോടെ ടൂറിസത്തിനായുള്ള ഒരു ലൊക്കേഷനായി ചെല്ലാനം മാറും. സംസ്ഥാന സർക്കാർ ഇതിനായി 750 കോടി രൂപ വിനിയോഗിച്ച് നടപ്പാക്കുന്ന പദ്ധതി അന്തിമ ഘട്ടത്തില്‍ ആണെന്നും മന്ത്രി പറഞ്ഞു. ലൈഫ് മിഷന്‍ , വിദ്യഭ്യാസം , ആരോഗ്യം , സാംസ്‌കാരികം തുടങ്ങിയ എല്ലാ മേഖലകളിലും സംസ്ഥാനം വികസന മുന്നേറ്റത്തിലാണ്. സമൂലമായ പരിവര്‍ത്തനം ലക്ഷ്യമിടുന്ന വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായി മണ്ഡലത്തില്‍ തൊഴില്‍ സംരംഭം തുടങ്ങുന്നതിനുള്ള സ്ഥലം നല്‍കിയാല്‍ അതിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണ്ട സഹായങ്ങള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
അടൂരിന്റെ സമഗ്രമായ പുരോഗതിയും വികസനവുമാണ് ലക്ഷ്യമെന്ന് ചടങ്ങില്‍ അധ്യക്ഷനായ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. വികസന നേട്ടങ്ങള്‍ കൈവരിക്കാന്‍ കൂട്ടായപരിശ്രമത്തിലൂടെ ഇനിയും മുന്നോട്ട് പോകും .
മണ്ഡലത്തില്‍ നിരവധിയായ റോഡുകള്‍, അന്താരാഷ്ട്ര നിലവാരമുള്ള സ്‌കൂളുകള്‍ , ആധുനിക സൗകര്യങ്ങളോടെയുള്ള ജനറല്‍ ആശുപത്രികള്‍ , പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ , അടൂരിന്റെ ഹൃദയ ഭാഗമായ ഇരട്ട പാലം, പന്തളം കുറുന്തോട്ടയം പാലം, കൊടുമൺ സ്റ്റേഡിയം തുടങ്ങി നിരവധി വികസന മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത് . രാജകീയ പ്രൌഡിയുള്ള നൂറ്റാണ്ടുകളുടെ പഴക്കമുള്ള ശ്രീമൂലം മാര്‍ക്കറ്റിനെ ആധുനിക രീതിയില്‍ കൊണ്ടുവരണമെന്നുള്ളത് എക്കാലത്തെയും ആഗ്രഹമായിരുന്നു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ കൃത്യമായ നിരീക്ഷണത്തിലൂടെയാണ് കടന്നുപോയത്. കൂട്ടായ പരിശ്രമത്തിന്റെ ഫലം തന്നെയാണ് ഈ മാര്‍ക്കറ്റിന്റെ നിര്‍മാണവും സമയ ബന്ധിതമായി നടപ്പാക്കാന്‍ കഴിഞ്ഞത്. ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ മണ്ഡലത്തിലെ പറക്കോട് അനന്തരാമപുരം മാര്‍ക്കറ്റും ആധുനിക രീതിയില്‍ നിര്‍മിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
602.16 മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന മത്സ്യമാര്‍ക്കറ്റ് കെട്ടിടത്തില്‍ 18 കടമുറികള്‍, പ്രിപ്പറേഷന്‍ മുറി, ചില്‍ റൂം സംവിധാനം, മത്സ്യ വിപണത്തിനായി 22 ട്രോളി സൗകര്യങ്ങളോടു കൂടിയ വിപണന ഹാള്‍, ടോയ്‌ലറ്റ് സംവിധാനം, ബയോഗ്യാസ് സൗകര്യം എന്നിവ ഒരുക്കിയിരിക്കുന്നു. വിപണന സ്റ്റാളുകളില്‍ സിങ്കുകള്‍, ഡ്രെയിനേജ് സംവിധാനം, മാന്‍ഹോളുകള്‍ തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്. മാലിന്യ സംസ്‌കരണത്തിനായി ഇ ടി പി സംവിധാനവും ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദമായി മത്സ്യം വാങ്ങാന്‍ കഴിയും വിധമാണ് മാര്‍ക്കറ്റ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭ്യമാകുംവിധമാണ് ഇതിന്റെ ഡിസൈന്‍ തയ്യാറാക്കിയിരിക്കുന്നത്. തറയില്‍ ആന്റി സ്‌കിഡ് ഇന്‍ഡസ്ട്രിയല്‍ ടൈലുകളാണ് നല്‍കിയിരിക്കുന്നത് . കേരള സര്‍ക്കാര്‍ കേരളത്തിലെ മത്സ്യമാര്‍ക്കറ്റുകള്‍ നിര്‍മിക്കുന്നതിനായി കിഫ്ബി മുഖേന അനുവദിച്ച 2.35 കോടി രൂപ ചിലവഴിച്ച് കേരള സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍ മുഖേനയാണ് മാര്‍ക്കറ്റിന്റെ പണി പൂര്‍ത്തിയാക്കിയത്. രാജശേഖരന്‍ എന്ന കരാറുകാരനാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്.
അടൂർ നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിവ്യാ റെജി മുഹമ്മദ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജി. പി. വര്‍ഗീസ്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീനാ ബാബു, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റോണി പാണംതുണ്ടില്‍, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു തുളസീധരകുറുപ്പ്, വിദ്യാഭ്യാസ കലാകായിക കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. അലാവുദീന്‍, കൗണ്‍സിലറും മുൻ ചെയർമാനുമായ ഡി. സജി, കൗണ്‍സിലര്‍മാരായ അപ്‌സരാ സനല്‍, രജനി രമേശ്, വരിയ്‌ക്കോലിക്കല്‍ രമേശ് കുമാര്‍, കെ. ഗോപാലന്‍, എസ്. ഷാജഹാന്‍, എ. അനിതാദേവി, ശോഭാതോമസ്, കെ. മഹേഷ്‌കുമാര്‍,സി പി. ഐ (എം ) ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനു, സി. പി. ഐ. ജില്ലാ സെക്രട്ടറി എ. പി. ജയന്‍, സി. പി. ഐ (എം )അടൂര്‍ ഏരിയ സെക്രട്ടറി അഡ്വ. എസ്. മനോജ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എസ്. ബിനു, ഐ. എന്‍. എല്‍. പ്രതിനിധി രാജന്‍ സുലൈമാന്‍, ജനതാദള്‍ പ്രതിനിധി സാംസണ്‍ ഡാനിയേല്‍, ബി ജെ പി പ്രതിനിധി സുനില്‍ കുമാര്‍, സി. ഡി. എസ് ചെയര്‍പേഴ്‌സണ്‍ വത്സല പ്രസന്നന്‍, കെ. എസ്. സി. എ. ഡി. സി മാനേജിംഗ് ഡയറക്ടര്‍ പി. ഐ. ഷെയ്ഖ് പരീത്, കെ. എസ്. സി. എ. ഡി. സി ചീഫ് എഞ്ചിനീയര്‍ ടി. വി. ബാലകൃഷ്ണന്‍, നഗരസഭ സെക്രട്ടറി വി. രാഗിമോള്‍, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
.


