പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ മേലുകര-റാന്നി റോഡിൽ സ്ഥിതി ചെയ്യുന്ന 70 വർഷത്തോളം പഴക്കമുള്ള പുതമൺ പാലത്തിന്റെ ബീമുകൾക്ക് കാലപ്പഴക്കം മൂലം അപകടകരമാംവിധം കേടുപാടുകൾ സംഭവിച്ചതിനാൽ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും കരിങ്കൽ ഭിത്തി കെട്ടി ഇരുചക്ര വാഹനങ്ങൾക്ക് മാത്രം കടന്നു പോകും വിധം നിരോധിച്ചിട്ടുള്ളതാണ്. പല ഘട്ടങ്ങളിലായി കൽക്കെട്ടിന്റെ വശങ്ങൾ വലിയ വാഹനങ്ങൾ കടന്നു പോകുന്ന വിധത്തിൽ സാമൂഹിക വിരുദ്ധർ പൊളിച്ച് മാറ്റി. ഇതുകാരണം പാലത്തിന്റെ അപകടാവസ്ഥ അറിയാതെ യാത്രാ വാഹനങ്ങളും ചരക്ക് വാഹനങ്ങളും ഉൾപ്പടെയുള്ളവ പാലത്തിലൂടെ കടന്നു പോകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഭാരവാഹനങ്ങൾ കയറിയാൽ ഏത് നിമിഷവും നിലം പൊത്താവുന്ന വിധത്തിൽ പാലത്തിന്റെ ബീമുകൾ ഒടിഞ്ഞ അവസ്ഥയാണുള്ളത്. അതിനാൽ ഇത് വഴിയുള്ള വാഹനഗതാഗതം പൂർണമായും നിരോധിച്ചിട്ടുള്ളതാണ്. സ്വന്തം ജീവനും യാത്രക്കാരുടെ ജീവനും അപകടം ഉണ്ടാകും എന്ന ബോധ്യം ഓരോ വാഹനയാത്രക്കാരും മനസിലാക്കി പാലത്തിൽക്കൂടിയുള്ള ഗതാഗതം ഒഴിവാക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് പാലം ഉപവിഭാഗം തിരുവല്ല അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സുബാഷ് കുമാർ അറിയിച്ചു.


