പത്തനംതിട്ട : മലേറിയ രോഗത്തിന്റെ പരിശോധനയുമായി ബന്ധപ്പെട്ട് പത്തനംതിട്ട ആനപ്പാറ തോലിയാനിക്കരയിൽ പരിശോധനയ്ക്കായി എത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞവരെയും ജോലി തടസ്സപ്പെടുത്തിയവരെയും അറസ്റ്റ് ചെയ്യണമെന്ന് വിവരാവകാശ പ്രവർത്തകൻ റഷീദ് ആനപ്പാറ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥർ ജില്ലാ പോലീസ് ചീഫിനു പരാതി നൽകിയിട്ടുണ്ട്. മുൻകൂർ നോട്ടീസ് നൽകിയ ശേഷമാണ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി എത്തിയത്. 80ലധികം ബംഗാളികളെ പാർപ്പിച്ചിരിക്കുന്ന വിവരം മറക്കാൻ വേണ്ടിയാണ് ഉദ്യോഗസ്ഥരെ വീട്ടിൽ കയറി പരിശോധന നടത്താൻ അനുവദിക്കാതിരുന്നതെന്ന് റഷീദ് ആനപ്പാറ പറഞ്ഞു. മലേറിയ രോഗവുമായി ബന്ധപ്പെട്ട പരിശോധന രാത്രികാലങ്ങളിൽ മാത്രമേ നടത്താൻ കഴിയുള്ളൂ. അതുകൊണ്ടാണ് മുൻകൂർ നോട്ടീസ് നൽകി ജീവനക്കാർ പരിശോധനയ്ക്ക് എത്തിയത്. അക്രമം നടത്തിയവർ നേരത്തെയും സമീപവാസികൾക്ക് നേരെ അക്രമം നടത്തിയ സംഭവത്തിൽ പത്തനംതിട്ട പോലീസിൽ കേസ് ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു.


