തൃശൂർ : കന്നാസിൽ പെട്രോളുമായി ബാങ്കിന് തീയിടാൻ യുവാവിന്റെ ശ്രമം. തൃശൂരിൽ ഫെഡറൽ ബാങ്കിന്റെ അത്താണി ശാഖയിൽ ഇന്ന് ജൂൺ 17 ശനിയാഴ്ച വൈകിട്ട് 4.30നോടെയാണ് സംഭവം നടക്കുന്നത്. വടക്കാഞ്ചേരി പുതുരുത്തി സ്വദേശി ചിരിയങ്കണ്ടത്ത് വീട്ടിൽ 36 വയസ്സുള്ള ലിജോയാണ് പരാക്രമം നടത്തിയത്. കന്നാസിലെ പെട്രോൾ ബാങ്ക് അസിസ്റ്റന്റ് മാനേജരുടെ ദേഹത്തേക്ക് ഒഴിക്കിക്കുകയായിരുന്നു. യുവാവിന് മാനസിക ആസ്വാസ്ഥ്യമുള്ളതായി സംശയമെന്ന് പോലീസ് അറിയിച്ചു.
ഒരു സഞ്ചിക്കുള്ളിൽ കന്നാസ് ഒളിപ്പിച്ചാണ് ഇയാൾ ബാങ്കിന്റെ ഉള്ളിലേക്ക് പ്രവേശിച്ചത്. അസിസ്റ്റന്റ് മാനേജരുടെ ദേഹത്ത് പെട്രോൾ ഒഴിച്ചതിന് ശേഷം താൻ എല്ലാവരെയും കത്തിക്കും ബാങ്ക് കൊള്ളയടിക്കാൻ പോകുകയാണെന്ന് ആക്രോശിക്കുകയും ചെയ്തതായി ബാങ്ക് ജീവനക്കാർ പറഞ്ഞു. തുടർന്ന് ബാങ്കിന്റെ സെക്യൂരിറ്റി ജീവനക്കാരെത്തി ഇയാളെ കീഴ്പെടുത്താൻ ശ്രമിച്ചപ്പോൾ യുവാവ് ഇറങ്ങി ഓടി. പിന്തുടർന്ന നാട്ടുകാർ കുറ്റിയങ്കാവ് ജംഗ്ഷനു സമീപത്ത് വച്ച് യുവാവിനെ കീഴ്പ്പെടുത്തുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വടക്കാഞ്ചേരി പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. അതേസമയം യുവാവിന് മാനസികാസ്വസ്ഥ്യമുള്ളതായി സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു.


