പൊതുവിതരണ ശൃംഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ജനസൗഹൃദമാക്കുകയും ലക്ഷ്യം : മന്ത്രി വീണാ ജോര്‍ജ്

Pathanamthitta
Print Friendly, PDF & Email

റേഷന്‍ സാധനങ്ങള്‍ മാത്രം നല്‍കി വരുന്ന പൊതുവിതരണ ശൃംഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെയും ജനസൗഹൃദമാക്കുന്നതിന്റെയും ഭാഗമായാണ് സര്‍ക്കാര്‍ കെ- സ്റ്റോര്‍ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുന്നതെന്ന് ആരോഗ്യ വനിതാ ശിശുവികസ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കെ- സ്റ്റോര്‍ പദ്ധതിയുടെ കോഴഞ്ചേരി താലൂക്ക്തല ഉദ്ഘാടനം ചെന്നീര്‍ക്കര ഐടിഐക്ക് സമീപമുള്ള 49-ാം നമ്പര്‍ റേഷന്‍ ഡിപ്പോയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാ വകുപ്പുകളിലും പരമാവധി സേവനങ്ങള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന നിലയില്‍ നടപ്പാക്കി മുന്നോട്ട് പോകണമെന്നാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. ഇതിന്റെ ഭാഗമായി ആരോഗ്യ മേഖലയില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്ക് ദൂരക്കൂടുതല്‍ ആയിട്ടുള്ള ഇടങ്ങളിലെ സബ്‌സെന്ററുകളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി.
സേവനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ മികച്ചരീതിയിലുള്ള ഇടപെടലാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് 108 റേഷന്‍ കടകളാണ് കെ-സ്റ്റോറുകളായി മാറുന്നത്. സപ്ലൈകൊ സ്റ്റോറുകള്‍, ബാങ്കുകള്‍ തുടങ്ങിയവ അടുത്ത് ഇല്ലാത്ത സ്ഥലങ്ങളിലാണ് ആദ്യഘട്ടത്തില്‍ കെ-സ്റ്റോറുകള്‍ വരുന്നത്.  റേഷന്‍ സാധങ്ങള്‍ക്ക് പുറമേ സപ്ലൈകോ ശബരി ഉല്‍പന്നങ്ങള്‍, അക്ഷയ ബാങ്കിംഗ് സേവനങ്ങള്‍, ഛോട്ടു ഗ്യാസ്, മില്‍മ ഉല്‍പന്നങ്ങള്‍ എന്നിവ കെ-സ്റ്റോറില്‍ ലഭിക്കും. ഇത് കൂടാതെ വിവിധ തരം ബില്ലുകള്‍ അടയ്ക്കുന്നതിനുള്ള സൗകര്യം, റെയില്‍വേ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം, ടെലിമെഡിസിന്‍ സൗകര്യം, എന്‍പിഎസ്, ആരോഗ്യ വാഹന ഇന്‍ഷ്വറന്‍സ് സേവനങ്ങള്‍ എന്നിവയും കെ-സ്റ്റോറില്‍ ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് തോമസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റൂബി ജോണ്‍, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രഞ്ജിനി അജിത്ത്, വാര്‍ഡ് മെമ്പര്‍ എം.ആര്‍. മധു, സി.പി.ഐ അംഗം എസ്. മോഹന്‍ദാസ്, ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ പി.ജി. ലേഖ തുടങ്ങിയവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *