റോഡ് പുനരുദ്ധരിച്ച് കൊടുക്കാമെന്ന് പറഞ്ഞ് നാട്ടുകാരെ വിളിച്ചു കൂട്ടി രക്തഹാരം അണിയിച്ചു: ചെങ്കൊടിയും പിടിപ്പിച്ചു: നിങ്ങളെ പാര്‍ട്ടിയിലെടുത്തുവെന്ന് നാട്ടുകാര്‍ അറിഞ്ഞത് പാര്‍ട്ടി പത്രത്തില്‍ വാര്‍ത്ത വന്നപ്പോള്‍:

Pathanamthitta
Print Friendly, PDF & Email

അടൂര്‍: റോഡ് തരാമെന്ന് പറഞ്ഞ് നാട്ടുകാരെ വിളിച്ചു വരുത്തി പാര്‍ട്ടി ജില്ലാ സെക്രട്ടറിയെ കൊണ്ട് രക്തഹാരം അങ്ങോട്ടിട്ട് ചെങ്കൊടിയും പിടിപ്പിച്ചു. പിറ്റേന്ന് പാര്‍ട്ടി പത്രത്തില്‍ 20 കോണ്‍ഗ്രസ് കുടുംബങ്ങള്‍ സിപിഎമ്മില്‍ ചേര്‍ന്നുവെന്ന് വാര്‍ത്തയും നല്‍കി. തങ്ങള്‍ പോലുമറിയാതെ തങ്ങള്‍ സിപിഎമ്മായെന്ന് അറിഞ്ഞ് കുടുംബങ്ങള്‍ പ്രതിഷേധിച്ചതോടെ സിപിഎമ്മിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല.

കടമ്പനാട് പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ മലങ്കാവ് തറാരുവിള ഭാഗത്ത് നിന്നും 20 കുടുംബങ്ങള്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിനൊപ്പം ചേര്‍ന്നുവെന്നും അവരെ ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു രക്തപതാക നല്‍കി സ്വീകരിച്ചുവെന്നുമായിരുന്നു വാര്‍ത്ത. പിറ്റേന്ന് പാര്‍ട്ടി പത്രത്തില്‍ വാര്‍ത്ത വന്ന വിവരം രണ്ടു ദിവസം കഴിഞ്ഞ് ആരോ പറഞ്ഞാണ് നാട്ടുകാര്‍ അറിഞ്ഞത്. ഇതിനോടകം സോഷ്യല്‍ മീഡിയയിലും ഈ വിവരം പ്രചരിച്ചു.

പ്രദേശത്തു കൂടി പോകുന്ന കനാല്‍ റോഡ് ശരിയാക്കി തരാമെന്ന് പറഞ്ഞാണ് സിപിഎമ്മിന്റെ വനിതാ നേതാവ് പ്രദേശവാസികളെ സമീപിച്ചത്. ഇവരില്‍ നിന്ന് ഒപ്പിട്ടു വാങ്ങുകയും ചെയ്തു. അതിന് ശേഷം ഞങ്ങള്‍ അങ്ങോട്ട് വരാമെന്ന് നാട്ടുകാരെ അറിയിക്കുകയും ചെയ്തു. പ്രദേശത്ത് ഉള്ളവര്‍ ഏറെയും കോണ്‍ഗ്രസുകാരാണ്. സിപിഎമ്മുകാര്‍ തന്നെ അവിടെ ഒരു പരിപാടി സംഘടിപ്പിച്ചു. ഈ പഞ്ചായത്തില്‍ പോലുമില്ലാത്തവരാണ് അവിടെ വന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇവിടെ ഉള്ള ഒരു അധ്യാപികയെ അധ്യക്ഷയാക്കിയാണ് യോഗം ആരംഭിച്ചത്. അവരോടും എന്താണ് സംഗതി എന്ന് പറഞ്ഞിരുന്നില്ലത്രേ.

യോഗത്തിന് മുന്‍പ് ഒരു ചടങ്ങുണ്ട്. അത് ആദ്യം നടക്കട്ടെ എന്ന് വന്നവര്‍ പറഞ്ഞു. അതനുസരിച്ച് വന്നയാള്‍ (പിന്നീടാണ് അത് സിപിഎം ജില്ലാ സെക്രട്ടറി ഉദയഭാനു ആണെന്ന് ഇവര്‍ക്ക് മനസിലായത്) രക്തഹാരം അവിടെയുള്ളവരെ അണിയിച്ചു. ഒരു ചെങ്കൊടിയും കൈയില്‍ കൊടുത്ത് പടവും എടുപ്പിച്ചു. ഫോട്ടോയെടുത്ത് കഴിഞ്ഞപ്പോള്‍ ചടങ്ങ് കഴിഞ്ഞുവെന്ന് പറഞ്ഞ് അവര്‍ പോവുകയും ചെയ്തു. പാര്‍ട്ടി പത്രത്തിലാണ് വാര്‍ത്ത വന്നത്. അതു കൊണ്ട് തന്നെ ദിവസങ്ങള്‍ കഴിഞ്ഞാണ് തങ്ങള്‍ അറിഞ്ഞതെന്ന് നാട്ടുകാര്‍ പറയുന്നു.

വിവരം അറിഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥലത്ത് വന്നു. അവര്‍ വിവരം പറയുമ്പോഴാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. ഞങ്ങള്‍ ആരും പാര്‍ട്ടി മാറിയിട്ടില്ല. റോഡ് നന്നാക്കിത്തരാമെന്ന് പറഞ്ഞ് മിനിയമ്മാമ്മയാണ് സമീപിച്ചത്. അവര്‍ പറഞ്ഞത് വിശ്വസിച്ചാണ് ഉദയഭാനു എന്നൊരാള്‍ വന്നപ്പോള്‍ ഞങ്ങള്‍ ചെന്നതെന്നും അവര്‍ പറയുന്നു. മിനി അച്ചന്‍ കുഞ്ഞ് എന്ന ലോക്കല്‍ കമ്മറ്റിയംഗത്തിന്റെ ചെറുമകള്‍ക്കും ഇവിടെ വച്ച് മാലയിട്ട് സ്വീകരിച്ചിട്ടുണ്ട്. ഈ കുട്ടിയെ തൂവല്‍ മുക്കില്‍ വച്ച് ഒരാഴ്ച മുന്‍പ് സ്വീകരിച്ചിരുന്നുവെന്ന് പറയുന്നു.

എന്തായാലും സിപിഎമ്മിന്റെ തന്ത്രം തിരിച്ചടിച്ചിരിക്കുകയാണ്. നാട്ടുകാരെ പറ്റിച്ചതിനെതിരേ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല കൊഴുക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വം സിപിഎമ്മിന്റെ തരം താണ പ്രവൃത്തി പൊളിച്ച് രംഗത്തു വന്നിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *