പത്തനംതിട്ട: കുമ്പനാടിന് അടുത്ത് ചെമ്പകശ്ശേരി പടി നെല്ലിമല പള്ളിപ്പടി റോഡിൽ പണിത ഒരു കലുങ്കിന്റെ ദയനീയ ചിത്രം മുഖ്യധാര വർത്തമാന പത്രത്തിൽ വന്നതിന്റെ ഫോട്ടോ ആണ് വാർത്തയിൽ കൊടുത്തിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ അറിവില്ലായ്മയോ, അതിബുദ്ധിയോ, എന്താണെന്നറിയില്ല റോഡുമായി യാതൊരു ബന്ധവുമില്ലാത്ത രീതിയിലാണ് കലുങ്ക് ഡിസൈൻ ചെയ്തത്. പഴയ കലുങ്ക് പൊളിച്ചപ്പോൾ അതിന്റെ ഇരുവശത്തുനിന്നും ലോഡ് കണക്കിന് മണ്ണും, കരിങ്കല്ലും കരാറുകാരൻ ഇവിടെ നിന്നും കടത്തി. പ്രസ്തുത വിഷയം നാട്ടുകാർ പല സമയങ്ങളിലായി കോയിപ്രം പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. സ്കൂൾ വണ്ടികൾ ഉൾപ്പെടെ നൂറു കണക്കിന് വാഹനങ്ങൾ സഞ്ചരിച്ചുകൊണ്ടിരുന്ന റോഡാണിത്. മാസങ്ങളായി ഈ റോഡിനെ ആശ്രയിച്ചിരുന്ന ജനങ്ങൾ ദുരിതത്തിൽ ആണ്. നാട്ടുകാരുടെ നിരന്തരമായ പരാതി കൊണ്ടായിരിക്കാം നടക്കുന്നതിന് ആവശ്യമായ രീതിയിൽ തൽക്കാലം മണ്ണിടാം ഉള്ള തീരുമാനം ഉണ്ടായിട്ടുണ്ട്. എന്നാൽ കരാറുകാരൻ ഇവിടെ നിന്നും കടത്തിയ മണ്ണിന് പകരം കൊണ്ടുവന്നിടുന്നത് എവിടെനിന്നോ ഉള്ള കെട്ടിട മാലിന്യങ്ങളാണ്. അതാണ് അടുത്ത ഫോട്ടോകൾ. ഉദ്യോഗസ്ഥരാരും ഈ ഭാഗത്തേക്ക് നോക്കുന്നില്ല എന്നുള്ളത് വേറൊരു സത്യവുമാണ്. ഇതിപ്പോൾ നാട്ടുകാരുടെ കണ്ണിൽ പൊടിക്ക് പകരം കെട്ടിട മാലിന്യങ്ങൾ ഇടുന്നു എന്നേയുള്ളൂ. കോയിപ്പുറം ഗ്രാമപഞ്ചായത്തിനും, ഈ റോഡിന്റെ അവകാശിയായ ജില്ലാ പഞ്ചായത്തിനും ബാക്കി പണി ചെയ്യുവാനുള്ള ഫണ്ടില്ല. നാടിന്റെ എംഎൽഎ ആയ ഇപ്പോഴത്തെ ആരോഗ്യ മന്ത്രിക്കു തന്റെ മണ്ഡലത്തിൽ ഇങ്ങനെ ഒരു സ്ഥലം ഉണ്ടെന്നു പോലും അറിയില്ല. അടുത്ത് തന്നെ എം പി ആകാനുള്ളവരെ പൊക്കിക്കൊണ്ട് ഓരോ രാഷ്ട്രീയ പാർട്ടികളും ഇവിടെയുള്ള ഭവനങ്ങളിലേക്ക് വരുമെന്ന് ഞങ്ങൾക്കറിയാം. ഏതായാലും റോഡ് ഉപയോഗിക്കാൻ പറ്റുന്ന അവസ്ഥയിൽ അല്ലല്ലോ. അതുകൊണ്ട് അനുയായികളെ മാത്രമേ ഞങ്ങൾ പ്രതീക്ഷിക്കുന്നുള്ളൂ. സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞുകൊണ്ടുള്ള ഈ പോക്കിന് വല്ല കോടതിയെയും സമീപിക്കേണ്ടി വരുമോ എന്നുള്ളതാണ് നാട്ടുകാരുടെ ചോദ്യം.

നെല്ലിമലക്കാർക്ക് വേണ്ടി @thomas.varghese.754


