ഹോട്ടലുടമയുടെ സത്യസന്ധതയിലും പോലീസിന്റെ ഇടപെടലിലും മനംനിറഞ്ഞ് മലേഷ്യൻ സ്വദേശി.

Kerala Pathanamthitta Special
Print Friendly, PDF & Email
  1. പത്തനംതിട്ട : മലേഷ്യയിൽ നിന്ന് കൂട്ടുകാരുമൊത്ത് ക്ഷേത്രദർശനത്തിന് വന്ന വയോധികൻ യാത്രയ്ക്കിടെ പണമടങ്ങിയ ബാഗ് ഹോട്ടലിൽ വച്ചുമറന്നു. ഹോട്ടൽ ഉടമ പോലീസിനെ ഏല്പിച്ച ബാഗ്, ഉടമയെ കണ്ടെത്തി  പോലീസ് തിരികെ ഏൽപ്പിച്ചു. ചോറ്റാനിക്കര ക്ഷേത്രദർശനത്തിനായി മൂന്ന് കൂട്ടുകാരുമൊത്ത്  മലേഷ്യയിൽ നിന്ന് പുറപ്പെട്ട മലേഷ്യൻ സ്വദേശി ചന്ദ്രശേഖരൻ സിന്നതമ്പിയുടെ നഷ്ടപ്പെട്ട ബാഗ് ആണ് ഹോട്ടലുടമയുടെ സത്യസന്ധതയിലും പോലീസിന്റെ ഇടപെടലിലും തിരിച്ചുകിട്ടിയത്. ഇദ്ദേഹം നാട്ടിലെ ക്ഷേത്രത്തിൽ പൂജാരിയാണ്. തമിഴ്നാട്ടുകാരായ ഇദ്ദേഹത്തിന്റെ കുടുംബം വർഷങ്ങൾക്ക് മുമ്പ് മലേഷ്യയിൽ താമസമാക്കിയതാണ്.          

      പാലക്കാട്ടേക്ക് പോകുന്നവഴി കോന്നി വകയാറുള്ള കാർത്തിക ഹോട്ടലിൽ ഭക്ഷണം കഴിച്ചിട്ട് ബാഗ് മറന്നുവച്ചിട്ട് യാത്ര തുടരുകയായിരുന്നു. ഇന്നലെ രാത്രി 9 മണിയോടെ ഹോട്ടൽ അടയ്ക്കാൻ തുടങ്ങുമ്പോഴാണ് ടാക്സി കാറിൽ നാലുപേരടങ്ങുന്ന സംഘമെത്തിയത്. വേളാങ്കണ്ണിയിൽ നിന്നും വാടകയ്ക്ക് വിളിച്ചതായിരുന്നു ടാക്സി. ഡ്രൈവർ ചോറ്റാനിക്കര ക്ഷേത്രത്തിലേക്കുള്ള വഴി  ഹോട്ടൽ ഉടമ പ്രതാപ് സിംഗിനോട് ചോദിച്ചു മനസ്സിലാക്കി. ഇവർ ഭക്ഷണം കഴിച്ചു പോയിക്കഴിഞ്ഞാണ് കസേരയിലിരുന്ന ബാഗ് പ്രതാപ് സിംഗിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഓടി റോഡിലിറങ്ങി നോക്കുമ്പോഴേക്കും കാർ കടന്നുപോയിരുന്നു. നമ്പർ പൂർണമായും മനസ്സിലാക്കാനായില്ല. എങ്കിലും ഓർമയിൽ തെളിഞ്ഞ നമ്പർ ഊഹിച്ചെടുത്ത് പത്തനംതിട്ട,കോന്നി പോലീസ് സ്റ്റേഷനുകളിൽ വിളിച്ച് വിവരമറിയിച്ചു. തുടർന്ന് ഹോട്ടലുടമ ഓട്ടോ പിടിച്ച് കോന്നി പോലീസ് സ്റ്റേഷനിലെത്തി വിവരം ധരിപ്പിച്ചു. പോലീസ് ഇൻസ്‌പെക്ടർ അപ്പോൾ തന്നെ ബാഗ് തുറന്ന് പരിശോധിച്ചു,  ബാഗിലെ പണം എണ്ണിത്തിട്ടപ്പെടുത്തി. തുടർന്ന് നടപടി എടുക്കാൻ എസ് ഐ  രവീന്ദ്രനെ ചുമതലപ്പെടുത്തി. ബാഗിൽ പണം കൂടാതെ പാസ്പോർട്ട്‌, വിസ, വിമാനടിക്കറ്റ്, എ ടി എം കാർഡുകൾ, പഴയൊരു ഫോൺ എന്നിവയുമുണ്ടായിരുന്നു.

        എസ് ഐ മലേഷ്യയിലെ സുഹൃത്ത് സതീഷ്, മുമ്പ് അവിടുത്തെ മലയാളി അസോസിയേഷനിൽ പ്രവർത്തിച്ച തിരുവനന്തപുരം സ്വദേശി ശ്രീജിത്ത്‌ എന്നിവരുമായി ബന്ധപ്പെട്ട് ഫോണിൽ നിന്ന് കിട്ടിയ നമ്പരുകളും മറ്റ് വിവരങ്ങളും അറിയിക്കുകയും,  അവർ അവിടുത്തെ വിവിധ വാട്സാപ്പ് ഗ്രൂപുകളിലൂടെ കൈമാറുകയും ചെയ്തു.  ഫോണിൽ കണ്ട നമ്പരുകളിൽ  പോലീസ് ഉദ്യോഗസ്ഥരും താനും വിളിച്ചതായി പ്രതാപ് സിംഗ് പറഞ്ഞു, പക്ഷെ പ്രയോജനമുണ്ടായില്ല. ഹോട്ടൽ അസോസിയേഷനുകളുടെ വിവിധ വാട്സാപ്പ് ഗ്രൂപുകളിൽ വിവരം സിംഗ് കൈമാറുകയും ചെയ്തു.

      ക്ഷേത്രദർശനം നടത്തിക്കൊണ്ടിരിക്കുമ്പോൾ കൂടെയുള്ള സുഹൃത്തുക്കളെ,  എസ് ഐ വിളിച്ചറിയിച്ച ആളുകൾ ബന്ധപ്പെട്ട് കാര്യങ്ങൾ ധരിപ്പിച്ചു. തുടർന്ന്, ബാഗിന്റെ ഉടമ കോന്നി പോലീസ് സ്റ്റേഷനിലെത്തി  ഏറ്റുവാങ്ങുകയായിരുന്നു. ഇദ്ദേഹവും സംഘവും സ്റ്റേഷനിൽ ഇന്നുരാവിലെ എത്തിയപ്പോൾ, വിവരം എസ് ഐ അറിയിച്ചത് അനുസരിച്ച് ഹോട്ടലുടമയുമെത്തി. ഇദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ കോന്നി പോലീസ് ഇൻസ്പെക്ടർ ദേവരാജന്റെ നേതൃത്വത്തിൽ ബാഗ് കൈമാറി. എസ് ഐ രവീന്ദ്രൻ, പോലീസ് ഉദ്യോഗസ്ഥരായ സുരേഷ്,  അജീഷ്, രാജേഷ്, സർവദീൻ, പ്രേമോദ് എന്നിവരും സന്നിഹിതരായിരുന്നു. നഷ്ടപ്പെട്ടു എന്ന് കരുതിയ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ ബാഗ് തിരികെ കിട്ടിയപ്പോൾ,  വയോധികൻ നന്ദി പറയാൻ വാക്കുകളില്ലാതെ പ്രാർത്ഥനാപൂർവ്വം കണ്ണുകളടച്ച് നിന്നു. അല്പസമയത്തെ നിശബ്ദതക്കൊടുവിൽ പ്രതാപ് സിംഗിനും, പോലീസിനും മുമ്പിൽ നന്ദിയോടെ കൈകൂപ്പി നിൽക്കുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞുതുളുമ്പിയിരുന്നു.  പ്രതാപ് സിങ്ങിന്റെയും കോന്നി പോലീസിന്റെയും സമയോചിതമായ പ്രവൃത്തികാരണം ഒരുപാട് കഷ്ടനഷ്ടങ്ങളിൽ നിന്നും സാങ്കേതിക പ്രശ്നങ്ങളിൽ നിന്നുമാണ് മലേഷ്യൻ സ്വദേശി രക്ഷപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *