ചികില്‍സയില്‍ കഴിയുന്ന ഭര്‍ത്താവിന്റെ അടുത്തേക്ക് പോയ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു:

Crime Pathanamthitta
Print Friendly, PDF & Email

കോന്നി: ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഭര്‍ത്താവിന് അടുത്തേക്ക് കൊണ്ടു പോകാമെന്ന് പറഞ്ഞ് യുവതിയെ ബൈക്കില്‍ കയറ്റി ആളൊഴിഞ്ഞ മൈതാനത്ത് എത്തിച്ച് കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ രണ്ടു ക്രിമിനല്‍ കേസ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രമാടം തെങ്ങുംകാവ് മല്ലശ്ശേരി തറശ്ശേരില്‍ വീട്ടില്‍ നിന്നും അങ്ങാടിക്കല്‍ വില്ലേജില്‍ ഗണപതി അമ്പലത്തിന് സമീപം മംഗലത്ത് വീട്ടില്‍ താമസിക്കുന്ന അനിഷ് കുമാര്‍(41), വള്ളിക്കോട് വാഴമുട്ടം ചിഞ്ചുഭവനം വീട്ടില്‍ കുട്ടന്‍ എന്ന് വിളിക്കുന്ന രഞ്ജിത് ( 34) എന്നിവരാണ് അറസ്റ്റിലായത്.

അനീഷ് 2018 മുതല്‍ കോന്നി, പത്തനംതിട്ട എന്നീ പോലീസ് സ്‌റ്റേഷനുകളിലെ മോഷണം ,അടിപിടി ഉള്‍പ്പെടെ വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. രഞ്ജിത്ത് 2013 മുതല്‍ തീവയ്പ്പ്, മോഷണം, സ്ത്രീകള്‍ക്ക് നേരേ അതിക്രമം, കഠിന ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങി കോന്നി കേസില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലും പ്രതിയായിട്ടുണ്ട്. 2018 ലെ മോഷണക്കേസില്‍ ഇവര്‍ കൂട്ടുപ്രതികളാണ്.

കഴിഞ്ഞമാസം 26 ന് രാത്രി ഒമ്പതിനാണ് സംഭവം. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഭര്‍ത്താവിന്റെ അടുത്തേക്ക് കൊണ്ടു പോകാമെന്ന് പറഞ്ഞ് യുവതിയെ വീട്ടില്‍ നിന്നും ബൈക്കില്‍ കയറ്റി ഇടവഴിയിലൂടെയും മറ്റും ഓടിച്ച് മൈതാനത്തിലെത്തിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു.

ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തേ തുടര്‍ന്ന് ഡിവൈഎസ്പി ടി. രാജപ്പന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. എസ്.ഐ മാരായ സജു ഏബ്രഹാം, ഏ.ആര്‍.രവീന്ദ്രന്‍, എസ്.സി.പി.ഓ രഞ്ജിത്, സി.പി.ഓമാരായ ബിജു വിശ്വനാഥ്, അല്‍സാം, പ്രസൂണ്‍, ഷിനു, ദിനേശ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *