ബേബിക്കുട്ടിക്ക് മുച്ചക്രവാഹനം; വ്യവസായമന്ത്രിയുടെ ഉറപ്പ്

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ആരേയും ബുദ്ധിമുട്ടിക്കാതെ യാത്ര ചെയ്യണമെന്നാണ് അറുപത്തിരണ്ടുകാരനായ ബേബിക്കുട്ടിയുടെ ആഗ്രഹം. എന്നാല്‍ ബസപകടത്തില്‍ ഒരു കാല്‍ നഷ്ടപ്പെട്ട ബേബിക്കുട്ടിക്ക് പലപ്പോഴും അതിന് കഴിയാറില്ല. ക്രച്ചസിന്റെ സഹായത്തോടയാണ് നടക്കുന്നതെങ്കിലും ബസില്‍ കയറാനൊക്കെ ബുദ്ധിമുട്ടുമ്പോള്‍ പരസഹായം മാത്രമാണ് ഏകആശ്രയം. സ്വന്തമായി ഒരു മുച്ചക്രവാഹനം എന്നത് ബേബിക്കുട്ടിയുടെ സ്വപ്നമായിരുന്നു. എന്നാല്‍ വരുമാനമാര്‍ഗമൊന്നുമില്ലാത്ത ബേബിക്കുട്ടിക്ക് മുച്ചക്രവാഹനം സ്വന്തമാക്കാനുള്ള പണം അപ്രാപ്യവുമാണ്. അങ്ങനെയാണ് സംസ്ഥാന സര്‍ക്കാരിന്റെ കരുതലും കൈത്താങ്ങും അടൂര്‍ താലൂക്ക് തല അദാലത്തിനായി കോന്നി അട്ടച്ചാക്കല്‍ സ്വദേശിയായ ബേബിക്കുട്ടി അപേക്ഷയുമായി എത്തിയത്.
അദാലത്ത് വേദിയിലെത്തി ടോക്കണ്‍ എടുത്ത് തന്റെ നമ്പരിനായി കാത്തിരുന്ന ബേബിക്കുട്ടിയെ കണ്ട മന്ത്രി പി.രാജീവ് അടുത്തേക്ക് വിളിച്ച് കാര്യം തിരക്കി. മന്ത്രിയോട് തന്റെ സങ്കടം അറിയിച്ച ബേബിക്കുട്ടിക്ക് മുച്ചക്രവാഹനം ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ഇതിനായി കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജിയെ ചുമതലപ്പെടുത്തി. മുച്ചക്രവാഹനം ലഭ്യമായാല്‍ പരസഹായമില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കുമെന്ന പ്രതീക്ഷയോടെയാണ് ബേബിക്കുട്ടി അദാലത്ത് വേദിയില്‍ നിന്നും മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *