പത്തനംതിട്ട : അനധികൃത പച്ചമണ്ണ് ഖനനം നടത്തിയതിന് മണ്ണുമാന്തിയും ടിപ്പറും കോയിപ്രം പോലീസ് പിടിച്ചെടുത്തു, രണ്ടുപേരെ അറസ്റ്റ് ചെയ്തു. ടിപ്പർ ഡ്രൈവർ കോയിപ്രം കുറവൻകുഴി ചേറ്റുതടത്തിൽ രവിയുടെ മകൻ രതീഷ് (41), ജെ സി ബി ഓപ്പറേറ്റർ തമിഴ്നാട് കടയനല്ലൂർ കല്ലാത്തികുളം അമൃതപുരം ഹൌസ് നമ്പർ 16 ൽ തങ്കവേലുവിന്റെ മകൻ ദുരൈ (35) എന്നിവരാണ് അറസ്റ്റിലായത്. ചെറുകോൽപ്പുഴ പ്ലാങ്കമൺ റോഡിന്റെ കിഴക്കുവശത്ത് സുറിയാനി പുത്തൻ പള്ളിക്ക് പടിഞ്ഞാറുള്ള സ്വകാര്യപുരയിടത്തിൽ ജെ സി ബി ഉപയോഗിച്ച് പച്ചമണ്ണ് ഖനനം നടത്തിവരവെയാണ് പോലീസ് പിടികൂടിയത്. പോലീസിനെ കണ്ട് വിട്ടുപോകാൻ ശ്രമിച്ച ടിപ്പർ തടഞ്ഞുനിർത്തി ഡ്രൈവറെ പിടികൂടുകയായിരുന്നു. ടിപ്പറിൽ നിറയെ പച്ചമണ്ണ് നിറച്ച നിലയിലും, തൊട്ടടുത്തുതന്നെ ജെസിബി മണ്ണ് ഖനനം നടത്തുന്ന നിലയിലുമായിരുന്നു. പാസ്സോ അനുമതിപത്രമോ ഇല്ലാതെയാണ് ഖനനം നടത്തിവന്നതെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടു. വാഹനങ്ങൾ തുടർനടപടിക്കായി ജിയോളജി വകുപ്പിന് കൈമാറി.അനധികൃത ഖനനം തടയുന്നതിനു ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ നിർദേശാനുസരണം കോയിപ്രം എസ് ഐയുടെ നേതൃത്വത്തിൽ പ്രത്യേകസ്‌ക്വാഡ് രൂപീകരിച്ചു പരിശോധന നടത്തി വരികയാണ്. തിരുവല്ല ഡി വൈ എസ് പി എസ് അഷാദിന്റെ നിർദേശപ്രകാരം കോയിപ്രം പോലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാറിന്റെ മേൽനോട്ടത്തിലാണ് പരിശോധന നടന്നത്. എസ് ഐമാരായ താഹാകുഞ്ഞ്, എസ് ഷൈജു, സി പി ഒ ആരോമൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

