പരാതി കേള്‍ക്കാന്‍ മന്ത്രിമാര്‍ അരികിലെത്തി: ജോസഫിന് വീടെന്ന സ്വപ്നത്തിന് ചിറകുവിരിച്ചു

Kerala Pathanamthitta
Print Friendly, PDF & Email

മല്ലപ്പള്ളി -തന്റെ അനാരോഗ്യ അവസ്ഥയിലും മല്ലപ്പള്ളി സിഎംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കരുതലും കൈത്താങ്ങും മല്ലപ്പള്ളി താലൂക്ക്തല അദാലത്തില്‍ പങ്കെടുക്കുവാന്‍ പാമ്പാടിമണ്‍ ലക്ഷം വീട് കോളനിയില്‍ നിന്ന് ജോസഫ് വരുമ്പോള്‍ മനസില്‍ നിറയെ ആവലാതികളായിരുന്നു. സ്വന്തമായി അടച്ചുറപ്പുള്ള ഭവനം എന്ന സപ്നം സഫലമാകുമോ എന്ന ആവലാതി. അദാലത്തില്‍ ടോക്കണ്‍ നമ്പര്‍ വിളിച്ചപ്പോള്‍ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ എന്നിവര്‍ പരാതി കേള്‍ക്കുവാന്‍ നേരിട്ടെത്തി. ഭിന്ന ശേഷിക്കാരനാണ് എം.ടി.ജോസഫ്. ഏക മകനും ഭാര്യയും, മരുമകളും, പേരക്കുട്ടികളുമടങ്ങുന്നതാണ് കുടുംബം. മകന് ജോലിക്കിടയില്‍ പരിക്കു പറ്റി അംഗവൈകല്യം സംഭവിച്ചു. ഭാര്യയും ഭിന്നശേഷിക്കാരിയാണ്. പ്രായാധിക്യത്തില്‍ കാഴ്ചയ്ക്കും കുറവുള്ള ജോസഫിന്റെ കുടുംബത്തിന്റെ ഏക വരുമാനം പഞ്ചായത്ത് നല്‍കിയ പെട്ടിക്കടയാണ്. താമസവും അതേ കടയിലാണ്. വീട്ടിലേക്കുള്ള കുടിവെള്ള സംവിധാനവും ആകെ തകരാറിലാണ്. വീടു ലഭിക്കാത്തതിന്റെ കാരണം മന്ത്രിമാര്‍ ഉദ്യോഗസ്ഥരോട് തിരക്കി. ലൈഫ്മിഷന്‍ പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട സമയത്ത് സമര്‍പ്പിച്ചില്ല എന്നുള്ളത് മാത്രമായിരുന്നു കാരണം. പരാതി പറഞ്ഞു ശബ്ദമിടറിയ ജോസഫിന മന്ത്രിമാര്‍ ആശ്വാസം പകര്‍ന്നു. ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി വീട് ഉറപ്പാക്കും. കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തും. ശബ്ദമിടറി നിന്ന ജോസഫിന്റെ കണ്ണില്‍ നിന്ന് ആനന്ദാശ്രുക്കള്‍ പൊഴിഞ്ഞു. തനിക്കു നല്‍കിയ സഹായത്തിന് നന്ദി പറഞ്ഞിട്ടാണ് ജോസഫ് വീട്ടിലേക്ക് യാത്രയായത്.

ജോസഫിനെ യാത്രയാക്കി തിരിച്ചെത്തിയ മന്ത്രി പി രാജീവ് ജോസഫിന്റെ ഫയലില്‍ ഇങ്ങനെ എഴുതി സ്വന്തമായി വീടില്ല എന്ന് സാക്ഷ്യപ്പെടുത്തിയതായി കാണുന്നു. ലൈഫില്‍ കാലതാമസം പരിഗണിച്ച് അപേക്ഷ സ്വീകരിക്കാന്‍ നടപടി ചെയ്യുക. കുടിവെള്ള സൗകര്യം പഞ്ചായത്ത് ഉറപ്പു വരുത്തുക.

Leave a Reply

Your email address will not be published. Required fields are marked *