തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലേയ്ക്കുളള അനധികൃത റിക്രൂട്ട്‌മെന്റുകൾ, വീസ തട്ടിപ്പുകൾ എന്നിവ നിയന്ത്രിക്കുന്നതിന് നടപടി വേണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശത്തെതുടർന്ന് രൂപീകരിച്ച ഓപ്പറേഷൻ ശുഭയാത്ര ടാസ്‌ക് ഫോഴ്‌സിന്റെ ആദ്യ യോഗം തിരുവനന്തപുരം നോർക്ക സെന്ററിൽ ചേർന്നു. നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി, തിരുവനന്തപുരം, എറണാകുളം പ്രൊട്ടക്ടർ ഓഫ് ഇമിഗ്രൻസ് ശ്യാംചന്ദ്. സി (ഐ.എഫ്.എസ്), എം. രാമ കൃഷ്ണ എന്നിവരും എൻആർഐ സെല്ലിൽ നിന്നും എസ്പി അശോകകുമാർ. കെ, ഡിവൈഎസ്പി എസ്. ശ്രീകാന്ത്, ഇൻസ്‌പെക്ടർ പ്രകാശ് കെ.എസ് എന്നിവരും നോർക്ക റൂട്ട്‌സ് പ്രതിനിധികളും സംബന്ധിച്ചു. അനധികൃതവും വ്യാജവുമായ വിദേശ തൊഴിൽ റിക്രൂട്ട്‌മെന്റുകൾ, വിസാ തട്ടിപ്പ്, സ്റ്റുഡന്റ് വീസാ തട്ടിപ്പ്, വിസിറ്റ് വിസയിലെത്തിയുളള റിക്രൂട്ട്‌മെന്റ് തട്ടിപ്പുകൾ, റഷ്യ, പോളണ്ട്, നെതർലാന്റ്‌സ്, തായ്‌ലന്റ്, കമ്പോഡിയ, ലാവോസ്, ന്യൂസിലാന്റ് എന്നിവിടങ്ങളിലേയ്ക്കുളള തൊഴിൽ തട്ടിപ്പുകൾ എന്നിവയുൾപ്പെടെ 07 വിഷയങ്ങളിലുളള നിലവിലുളള പരാതികൾ സംബന്ധിച്ച് യോഗം വിലയിരുത്തി. സ്റ്റുഡന്റ്‌വിസിറ്റ് വിസ തട്ടിപ്പുകളിൽ നടപടി സ്വീകരിക്കുന്നതിന് നിലവിൽ നിയമപരിമിധിയുണ്ട്. ഇക്കാര്യത്തിൽ നിയമനിർമ്മാണ്ണത്തിന്റെ ആവശ്യകത സംബന്ധിച്ച് സംസ്ഥാനസർക്കാറിന്റെ ശ്രദ്ധയിൽപെടുത്താനും യോഗം തീരുമാനിച്ചു.

റിക്രൂട്ടമെന്റ് തട്ടിപ്പു പരാതികൾ കൂടുതലുളള വിവിധ പോലീസ് സ്‌റ്റേഷൻ പരിധികൾ (ഹോട്ട് സ്‌പോട്ടുകൾ) കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും യോഗം തീരുമാനിച്ചു. ഇതോടൊപ്പം വീസാതട്ടിപ്പുകൾക്കെതിരെയുളള പ്രചരണപ്രവർത്തനങ്ങൾ മാധ്യമങ്ങൾ വഴി വിപുലീകരിക്കാനും ഹോട്ട് സ്‌പോട്ടുകളിൽ പ്രത്യേകം ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. കൃത്യമായ സമയത്തും ആവശ്യമായ വിവരങ്ങളോടെയും പരാതിപ്പെടേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും ബോധവൽക്കരണം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
What do you feel about this post?
Like
Love
Happy
Haha
Sad

