തിരുവനന്തപുരം: പത്തനംതിട്ട കോൺഗ്രസ്സിലെ തമ്മിലടി കൈകാര്യം ചെയ്യുന്നതിൽ നേതൃത്വത്തിന് വീഴ്ചയുണ്ടായെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിൽ വിമർശനം ഉയർന്നു. പത്തനംതിട്ട മുൻ ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് പാർട്ടി വിട്ടത് ഒഴിവാക്കാമായിരുന്നുവെന്ന് എ വിഭാഗത്തിലെ പ്രമുഖരായ കെ.സി. ജോസഫ്, എം.എം. ഹസൻ, ബെന്നി ബെഹനാൻ തുടങ്ങിയവർ യോഗത്തിൽ തുറന്നടിച്ചു. ബാബു ജോർജിനെതിരെ മാത്രം അച്ചടക്ക നടപടിയെടുത്തത് ശരിയായില്ല. അദ്ദേഹത്തെ തിരുത്തി കൂടെ നിറുത്തണമായിരുന്നു. അത് ചെയ്യാതിരുന്നത് വിനയായി. കൂടുതൽ അകറ്റുന്ന സമീപനമാണ് അദ്ദേഹം പാർട്ടി വിടുന്നതിലേക്കെത്തിച്ചത്. പത്തനംതിട്ടയിലെ പ്രശ്നങ്ങൾ അപക്വമായാണ് നേതൃത്വം കൈകാര്യം ചെയ്തതെന്നും എ നേതാക്കൾ പറഞ്ഞു.
ആരെയും പുറത്താക്കണമെന്ന നിർബന്ധം കെ.പി.സി.സിക്കില്ലെന്നായിരുന്നു കെ. സുധാകരന്റെ മറുപടി. ഡി.സി.സി ഓഫീസിലെ അനിഷ്ടസംഭവങ്ങളുടെ പേരിലാണ് ബാബു ജോർജിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. അതിന് ശേഷവും വാർത്താസമ്മേളനമുൾപ്പെടെ നടത്തി അദ്ദേഹം നേതാക്കളെ വിമർശിച്ചു. ഖേദപ്രകടനത്തിന് പോലും അദ്ദേഹം തയാറായില്ലെന്നും സുധാകരൻ പറഞ്ഞു. പത്തനംതിട്ടയിലെ കോൺഗ്രസ്സ് നേതൃത്വത്തിനും, സംസ്ഥാന നേതൃത്വത്തിനും എതിരെ അസംതൃപ്തരായ കൂടുതൽ നേതാക്കൾ ഉടൻ പാർട്ടി വിടുമെന്നാണ് അറിയുന്നത് .


