ചെങ്ങന്നൂര്‍ – പത്ത് ദിവസത്തെ കാഴ്ചയുടെ വസന്തോത്സവത്തിന് ചെങ്ങന്നൂരില്‍ തുടക്കമായി. പുഷ്പാലംകൃത വാഹങ്ങങ്ങള്‍, ഇരു ചക്രവാഹനങ്ങള്‍, നിശ്ചല ദൃശ്യങ്ങള്‍, വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ നടന്ന വിളംബര ഘോഷയാത്ര കോടുകുളഞ്ഞി, വെണ്മണി, കൊല്ലകടവ്, പുലിയൂര്‍ എന്നിവിടങ്ങളിലൂടെ ചെങ്ങന്നൂര്‍ നഗരസഭ ഓഫീസ് പരിസരത്ത് എത്തിച്ചേര്‍ന്നു. തുടര്‍ന്ന് എം.സി.റോഡിലൂടെ നഗരം ചുറ്റി നീങ്ങിയ സാംസ്‌കാരിക ഘോഷയാത്ര മാര്‍ക്കറ്റ് റോഡു വഴി ഫെസ്റ്റ് നഗര്‍ ആയ ബിസിനസ് ഇന്ത്യ ഗ്രൗണ്ടില്‍ സമാപിച്ചു.
തുടർന്ന് ചേർന്ന സമ്മേളനത്തില്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ ഹരിതാ വി. കുമാര്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഫെസ്റ്റ് കമ്മിറ്റി ചെയര്‍മാന്‍ പി.എം.തോമസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സൂസമ്മ ഏബ്രഹാം, വൈസ് ചെയര്‍മാന്‍ മനീഷ് കീഴാമഠത്തില്‍, ആര്‍.ഡി.ഒ. എസ്. സുമ, തഹസില്‍ദാര്‍ ബിജുകുമാര്‍, പാണ്ടനാട് രാധാകൃഷ്ണന്‍, കെ.ജി കര്‍ത്ത, അഡ്വ. ഉമ്മന്‍ ആലുംമൂട്ടില്‍, അഡ്വ. ജോര്‍ജ് തോമസ്, മനു കൃഷ്ണന്‍, മോഹനന്‍ കൊട്ടാരത്തുപറമ്പില്‍, പി.ആര്‍ പ്രദീപ്കുമര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഫെസ്റ്റിനോട് അനുബന്ധിച്ച് വിവിധ ദിവസങ്ങളില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനങ്ങളില്‍ ഗോവ ഗവര്‍ണര്‍ അഡ്വ: പി.എസ്. ശ്രീധരന്‍പിള്ള , മന്ത്രിമാരായ സജി ചെറിയാന്‍, പി. പ്രസാദ്, വി.എന്‍. വാസവന്‍, ആന്റണി രാജു, വീണ ജോര്‍ജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഔഷധി ചെയര്‍പേഴ്‌സണ്‍ ശോഭനാ ജോര്‍ജ്, തുടങ്ങിയവര്‍ പങ്കെടുക്കും. വിവിധ സമ്മേളനങ്ങളില്‍ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ജനപ്രതിനിധികള്‍, സാമൂഹ്യ സാംസ്‌കാരിക നേതാക്കന്മാര്‍ എന്നിവര്‍ പങ്കെടുക്കും.
ഫെസ്റ്റ് നഗറില്‍ ശീതീകരിച്ച 80 ഓളം സ്റ്റാളുകളാണുള്ളത്. ഊട്ടി മാതൃകയിലുള്ള സസ്യ പുഷ്പ ഫലം പ്രദര്‍ശനം. പുഷ്പമേള, അമ്യൂസ്‌മെന്റ് പാര്‍ക്ക്, കുടുംബശ്രീ ഭക്ഷ്യമേള, ചിത്രപ്രദര്‍ശനം, സയന്‍സ് എക്‌സിബിഷന്‍, ഫ്‌ളവര്‍ അറേഞ്ച് മെന്റ്. സെല്‍ഫി പോയിന്റ് എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
എല്ലാ ദിവസവും രാവിലെ ഒന്‍പതു മുതല്‍ രാത്രി എട്ടു വരെയാണ് ഫെസ്റ്റിലേക്കുള്ള പ്രവേശനം. രാത്രി എട്ടു മണി മുതല്‍ പ്രശസ്ത സിനിമ, സീരിയല്‍ താരങ്ങളും കലാപ്രതിഭകളും പങ്കെടുക്കുന്ന കലാ വിരുന്നും ഉണ്ടായിരിക്കും.


