എടത്വ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് പുന്നമട ഒരുങ്ങി.വിവിധ വിഭാഗങ്ങളിലായി 71 വള്ളങ്ങളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. ഇതിൽ 22 എണ്ണം ചുണ്ടൻ വള്ളങ്ങളാണ്. 1952-ൽ പ്രധാനമന്ത്രി പണ്ഡിത് ജവഹർലാൽ നെഹ്‌റുവിന്റെ ആലപ്പുഴ സന്ദർശനമാണ് ഇത്തരമൊരു വള്ളംകളി മത്സരത്തിന് കാരണമായത്.നെഹ്‌റുവിനെ സ്വീകരിക്കാനെത്തിയ ചുണ്ടൻ വള്ളങ്ങളിൽ ഒന്നിലേക്ക് സുരക്ഷാവലയങ്ങൾ മറന്ന് നെഹ്‌റു ചാടിയിറങ്ങി. ആ യാത്ര നെഹ്‌റു മറന്നില്ല. വെള്ളിയിൽ തീർത്ത ചുണ്ടൻ വള്ളത്തിന്റെ ആകൃതിയിലുള്ള ട്രോഫി തയ്യാറാക്കി അയച്ച് എല്ലാ വർഷവും ഈ ട്രോഫിക്കായുള്ള മത്സര വള്ളംകളി ആസ്വദിക്കുകയായിരുന്നു.പിന്നീട് ഈ വള്ളംകളി മത്സരത്തിനും “നെഹ്‌റു ട്രോഫി വള്ളംകളി ” എന്നു പേരു വീണു.
വള്ളംകളി ഇന്ന് ഉച്ചയ്ക്ക് 2 ന് പുന്നമടക്കായലിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. സഹകരണ- എക്സൈസ് മന്ത്രി എം. ലിജു അദ്ധ്യക്ഷനാവും. കർണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാർ മുഖ്യാതിഥിയാകും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാസ് ഡ്രിൽ ഫ്ലാഗ് ഓഫ് ചെയ്യും. ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് പതാക ഉയർത്തും. മുഖ്യപ്രഭാഷണവും സ്മരണിക പ്രകാശനവും കെ. സി. വേണുഗോപാൽ എം പി നിർവഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം പി മാധ്യമ അവാർഡുകൾ വിതരണം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ വിശിഷ്ടാതിഥികൾക്കുള്ള മൊമെന്റോകൾ വിതരണം ചെയ്യും. എം എൽ എ-മാരായ എ. ഡി. തോമസ്, ജി. സുധാകരൻ, റെജി ചെറിയാൻ, പി. പ്രസാദ്, സജി ചെറിയാൻ, എം. എസ്. അരുൺകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ, നഗരസഭാ അധ്യക്ഷ മോളി ജേക്കബ് തുടങ്ങിയവർ പങ്കെടുക്കും.വിജയികൾക്കുള്ള സമ്മാനദാനം കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ നിർവഹിക്കും.
ജില്ലാ കളക്ടറും എൻ ടി ബി ആർ സൊസൈറ്റി ചെയർമാനുമായ ഷാജി വി നായർ സ്വാഗതവും എൻ ടി ബി ആർ സെക്രട്ടറിയും ആർ ഡി ഒ യുമായ ജെ മോബി നന്ദിയും പറയും. വള്ളംകളിക്കായി എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായും ലോകം ഉറ്റുനോക്കുന്ന ഈ ജല മാമാങ്കത്തിൻ്റെ പരിപൂർണ്ണ വിജയത്തിന് എല്ലാവരുടെയും സഹായസഹകരണവും പിന്തുണയും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.
✍️ വാർത്ത.
ഡോ. ജോൺസൺ വാലയിൽ ഇടിക്കുള
What do you feel about this post?
Like
Love
Happy
Haha
Sad

