കൊറ്റനാട്, നാമക്കുന്ന്, കിടാരത്തിൻ മല ഒക്കെ ഇടിച്ചു നിരത്താൻ തയ്യാറെടുത്ത് മണ്ണുമാഫിയ !

Gadget
Print Friendly, PDF & Email

ആറൻമുള – വല്ലനയിലെ കൊറ്റനാട് മലയിലെ കനത്ത മണ്ണെടുപ്പിന് ശേഷം മണ്ണുമാഫിയ ലക്ഷ്യം വച്ചിരിക്കുന്നത് വല്ലനയിൽത്തന്നെയുള്ള കിടാരത്തിൻ മലയെ ആണ്. ചെങ്ങന്നൂർ കേന്ദ്രീകരിച്ചുളള സംഘമാണ് വൻ തുക മുടങ്ങി കിടാരത്തിൻ മല സ്വന്തമാക്കിരിക്കുന്നത എന്നാണറിയുന്നത്. മണ്ണെടുപ്പിൻറെ മുന്നോടിയായി വല്ലന ഗുരുമന്ദിരം ജംഗ്ഷന് സമീപമുളള അംഗനവാടിയുടെ അരികിൽ കൂടി റോഡ് നിർമ്മാണവും പുരോഗമിക്കുന്നു. സമീപ പഞ്ചായത്തുകളിലെ പല മലകളും ഇടിച്ചുനിരത്താൻ മണ്ണുമാഫിയ തയ്യാറെടുക്കുന്നതായാണ് വിവരം. മെഴുവേലി, ഇലന്തൂർ പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന നാമക്കുന്ന് മലയും ഇവർ കണ്ണുവെച്ചിരിക്കുന്നതായാണ് വിവരം. പഞ്ചായത്ത് മെമ്പറന്മാർ അടക്കമുള്ള നാട്ടുകാർ കഴിഞ്ഞ ദിവസം ഈ നീക്കത്തിനെതിരെ പ്രതിഷേധിക്കാൻ ചെട്ടിയത്തിൽ ജംഗ്‌ഷനിൽ യോഗം കൂടിയിരുന്നു. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിൽ കുന്ന് മലകൾ , പാറകൾ ഒക്കെ ഇടിച്ചുനിരത്തുകയും, തണ്ണീർത്തടങ്ങൾ മണ്ണിട്ട് മൂടുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഏതാണ്ട് ഗ്രാമങ്ങളിലെ മനുഷ്യരുടെ ആവാസ വ്യവസ്ഥക്ക് തന്നെ ഭീഷണി നേരിടുന്ന തരത്തിലേക്ക് ഈ നിയമലംഘനം മാറിക്കഴിഞ്ഞിരിക്കുന്നു. രാഷ്ട്രീയക്കാരുടെയും, ഉദ്യോഗസ്ഥരുടെയും പരസ്യമായ ഒത്താശ ഇതിനെല്ലാം ഉണ്ടന്നതു ഭയപ്പെടുത്തുന്ന യാഥാർത്ഥ്യം !!

ആറന്മുളയിലെ വേനൽക്കാലത്ത് കടുത്ത കുടിവെളള ക്ഷാമം നേരിടുന്ന പ്രദേശമാണ് വല്ലന. ഇപ്പോൾ തന്നെ പ്രദേശത്തെ കിണറുകളിൽ ജിലനിരപ്പ് താഴ്ന്നു തുടങ്ങിയിട്ടുണ്ട്. വൻ തോതിൽ മണ്ണെടുപ്പ് നടന്നാൽ അത് വല്ലന, എരുമക്കാട് പ്രദേശങ്ങളിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നതിൽ സംശയമില്ല. വേണ്ടത്ര പഠനം നടത്താതെയാണ് മണ്ണെടുപ്പിനുളള അനുമതി ജിയോളജി വകുപ്പ് നൽകിയിരിക്കുന്നത്. വൻ പ്രോജക്ടുകൾക്ക് മണ്ണെടുക്കാൻ പഞ്ചായത്തിൻറെ അനുമതി വേണ്ട എന്ന മാനദണ്ഡം ദുരുപയോഗം ചെയ്താണ് മണ്ണ്മാഫിയ ഇത്തരം അനുമതി നേടിയെടുക്കുന്നത്. വീടു വയ്ക്കാൻ മണ്ണ് എടുക്കാനും മറ്റും സാധാരണക്കാർക്ക് നൂറുകൂട്ടം കടമ്പകൾ കടക്കണം എന്ന സ്ഥിതി ഉളളപ്പോൾ തന്നെയാണ് നാടുമുടിക്കുന്ന ഇത്പോലെയുളള മണ്ണെടുപ്പിന് അനുമതി ലഭിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. നാഷണൽ ഹൈവേ വികസനത്തിന് എന്ന പേരിലാണ് മണ്ണ് കടത്താൻ ശ്രമിക്കുന്നത്. നാഷണൽ ഹൈവേ അതോരിറ്റിയുടെ കുറഞ്ഞ നിരക്കിന് വല്ലനയിൽ നിന്നും മണ്ണ് പ്രവർത്തി സ്ഥലത്ത് എത്തിക്കുന്നത് ലാഭകരമല്ല. എന്നാൽ ഹൈവേ വികസനം എന്ന പേരിൽ ഉയർന്ന നിരക്കിൽ മണ്ണ് മറിച്ച് വിൽക്കാനാണ് മണ്ണ് മാഫിയയുടെ ശ്രമം .
ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഈ പ്രകൃതി നശീകരണത്തിനെതിരെ ജനങ്ങൾ സംഘടിച്ചു പ്രതികരിക്കണം. ഇത് നിങ്ങളുടെ നിലനിൽപ്പിന്റെ പ്രശ്നമാണ്., ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശം കവർന്നെടുക്കുന്ന സാമൂഹിക വിരുദ്ധരുടെ പ്രവർത്തനങ്ങൾക്കെതിരെ പ്രതിഷേധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *