വയോധികന്റെ മരണം കൊലപാതകം , പ്രതി അറസ്റ്റിൽ

Politics
Print Friendly, PDF & Email

പത്തനംതിട്ട : വയോധികനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു..അടൂർ ഏഴംകുളം, തേപ്പുപാറ, ഒഴുകുപാറ ഇസ്മായിൽ പടിക്കു സമീപം പത്ര വിതരണത്തിനായി എത്തിയ തേപ്പുപാറ സ്വദേശി വിലങ്ങു മണി എന്നറിയപ്പെടുന്ന മണിക്കുട്ടനെ (60)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് അന്വേഷണത്തിൽ മരണം കൊലപാതകം ആണെന്ന് തെളിയുകയും, പ്രതി ഏഴംകുളം ഒഴുകുപാറ, കൊടന്തൂർ കിഴക്കേക്കര വീട്ടിൽ തങ്കപ്പന്റെ മകൻ സുനിൽ കുമാറി(42) നെ അറസ്റ്റ് ചെയ്യുകയും ചെയ്തു കാലിലും മറ്റും മുറിവുകളും, കമ്പുകൊണ്ടുള്ള അടിയുടെ പാടുകളും കണ്ടതിനെതുടർന്ന് വാർഡ് മെമ്പറും, നാട്ടുകാരും അടൂർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയതിൽ മരണത്തിൽ സംശയം തോന്നുകയും വിശദമായ അന്വേഷണം നടത്തുകയുമായിരുന്നു. പോലീസ് സംഘം നാട്ടുകാരോടും, പ്രദേശവാസികളോടും അന്വേഷിച്ചതിൽ വ്യാഴാഴ്ച രാത്രി 11 മണിയോട് കൂടി സുനിൽ കുമാറിനൊപ്പം പോകുന്നത് കണ്ടതായി പറഞ്ഞിരുന്നു. ഭാര്യയോടും, മക്കളോടും വേർപിരിഞ്ഞു കഴിഞ്ഞിരുന്ന മണിക്കുട്ടൻ സ്വന്തമായി വീടില്ലാത്തതിനാൽ കടവരാന്തകളിലും മറ്റുമായിരുന്നു കിടന്നുറങ്ങിയിരുന്നത്. നിരവധി മോഷണ കേസുകളിൽ പ്രതിയായ മണിക്കുട്ടൻ അടുത്തകാലത്തായി അടൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മോഷണ കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയതേയുള്ളു. കല്ലേത്ത് കിഴക്കേതിൽ ഷെരീഫിൻറെ വീട്ടിൽ താല്കാലികമായി താമസിക്കുകയായിരുന്നു. മരണപ്പെട്ട മാണിയും, സുനിലും തമ്മിൽ മദ്യപാനവും, മറ്റുമുണ്ടായിരുന്നു, ഫെബ്രുവരി ആദ്യ ആഴ്ച സുനിലിൻറെ വീട്ടിൽ മദ്യപിക്കുന്നതിനായി എത്തിയ മണി, സുനിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന പന്ത്രണ്ടായിരം രൂപ മോഷ്ടിച്ചതായി സുനിലിന് സംശയമുണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി ഷെരീഫിന്റെ വീട്ടിൽ കിടന്ന മണിയെ വിളിച്ചിറക്കി സുനിൽ അയാളുടെ വീട്ടിലെത്തിക്കുകയും, അവിടെവച്ച് പണത്തിന്റെ കാര്യം പറഞ്ഞ് തർക്കം ഉണ്ടാവുകയും ചെയ്തു സുനിൽ മണിയെ മർദ്ദിക്കുകയും, താഴെയിട്ട് ചവിട്ടുകയും ചെയ്തതിൽ മരണം സംഭവിക്കുകയും, തുടർന്ന് മൃതശരീരം സുനിൽ വീട്ടിൽ നിന്നും പുറത്തെത്തിച്ച് വഴിയരികിൽ ഇടുകയും ചെയ്യുകയായിരുന്നെന്ന് തെളിഞ്ഞു. പിന്നീട് സുനിൽ വീടും, മുറികളും കഴുകി വൃത്തിയാക്കിയ ശേഷം മരണവിവരം അറിഞ്ഞെത്തിയ നാട്ടുകാരോടും, മെമ്പറോടും ഒന്നും അറിയാത്ത രീതിയിൽ പെരുമാറുകയും ചെയ്തു. സ്ഥലത്തെത്തിയ പോലീസ് സംഘത്തിനോട് സുനിൽ പരസ്പര വിരുദ്ധമായ മറുപടി നൽകിയതിനെ തുടർന്ന്, ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയുമായിരുന്നു. തുടർന്ന് ജില്ലാ പോലീസ് ഫോറൻസിക് വിഭാഗം, സയന്റിഫിക് വിഭാഗം, പോലീസ് ഫോട്ടോഗ്രാഫർ, ഡോഗ് സ്‌ക്വാഡ് എന്നീ സംഘങ്ങൾ സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. തിരുവനന്തപുരം റേഞ്ച് ഡി ഐ ജി ആർ നിശാന്തിനി ഐ പി എസ്കേസ് എസ്സ് കേസ് അന്വേഷണം വിലയിരുത്തിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു, മരണപ്പെട്ട മണി പണം മോഷ്ടിച്ചെന്ന സംശയമാണ് തർക്കത്തിലേക്കും, മർദ്ദനത്തിലേക്കും, അത് വഴി മരണത്തിനും ഇടയായതെന്നു വ്യക്തമായിട്ടുണ്ട്. ജയിൽ വാസം അനുഭവിച്ചിട്ടുള്ള പ്രതി ഒറ്റക്കാണ് താമസം. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമാർട്ടം നടത്തിയതിൽ ക്രൂരമായ മർദ്ദനം മൂലം ശരീരത്തിൽ വാരിയെല്ലുകൾ ഒടിയുകയും, ആന്തരിക രക്തസ്രാവം ഉണ്ടാകുകയും ചെയ്തതാണ് മരണകാരണമെന്ന് തെളിഞ്ഞു. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ പോലീസ് സംഘത്തിന് അടിക്കാനുപയോഗിച്ച വടിയും, പ്രതി ശരീരത്തിൽ ഒളിപ്പിച്ചുവച്ച മാലകളും കാട്ടിക്കൊടുത്തു. അടൂർ ഡി.വൈ.എസ്.പി ആർ.ബിനുവിൻറെ മേൽ നോട്ടത്തിൽ അടൂർ പോലീസ് ഇൻസ്‌പെക്ടർ പ്രജീഷ്,.റ്റി.ഡി, അടൂർ സബ് ഇൻസ്‌പെക്ടർമാരായ മനീഷ്.എം, ജലാലുദ്ധീൻ റാവുത്തർ, സുരേഷ് ബാബു, സിവിൽ പോലീസ് ഓഫീസർമാരായ അജിത്ത്, അനീഷ്.റ്റി.എസ് , സൂരജ്.ആർ.കുറുപ്പ്‌, റോബി ഐസക്, അരുൺ ലാൽ, ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും.സമയോചിതവും ശാസ്ത്രീയവുമായ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചതും പ്രതിയെ ഉടനടി പിടികൂടാൻ ഇടയാക്കിയതും.

 

Leave a Reply

Your email address will not be published. Required fields are marked *