നവകേരളം കർമ്മ പദ്ധതി – രണ്ട് ; അവലോകന യോഗം നടന്നു

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – നവകേരളം കർമ്മ പദ്ധതി – രണ്ട് ജില്ലാ മിഷൻ അവലോകന യോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. നവകേരളം കർമ്മ പദ്ധതിയുടെ പുരോഗതിക്ക് വകുപ്പുകൾ ഇടപെടൽ ശക്തമാക്കണമെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ പറഞ്ഞു.

പദ്ധതിയുടെ ഭാഗമായ വിദ്യാകിരണം, ഹരിത കേരളം, ആർദ്രം, ലൈഫ് മിഷൻ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി.
വിദ്യാകിരണം പദ്ധതിയിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 5 കോടിയിൽ ഉൾപ്പെട്ട അഞ്ച് സ്‌കൂളുകളും മൂന്ന് കോടിയിൽ ഉൾപ്പെട്ട അഞ്ച് സ്‌കൂളുകളും ഒരു കോടിയിൽ ഉൾപ്പെട്ട ഒരു സ്‌കൂളിന്റെയും നിർമ്മാണം പൂർത്തികരിച്ചു. ഹരിത കേരളം മിഷന്റെ പ്രവർത്തന മേഖലയായ ജലസംരക്ഷണം, ശുചിത്വമാലിന്യ സംസ്‌കരണം, കൃഷി-പരിസ്ഥിതി പുനസ്ഥാപന പ്രവർത്തനങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. ജലസംരക്ഷണത്തിന്റെ ഭാഗമായുള്ള ജലബജറ്റിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ റാന്നി ബ്ലോക്കിൽ നവംബർ ഒന്നിന് ആരംഭിക്കും. സെപ്റ്റംബർ 28 ന് മുൻപ് ഇതിനായുള്ള വിവരശേഖരണം പൂർത്തീകരിക്കും. ഇനി ഞാൻ ഒഴുകട്ടെ കാമ്പയിന്റെ രണ്ടാംഘട്ടത്തിൽ 36 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലായി 174 നീർചാലുകൾ പുനരുജീവിപ്പിക്കുകയും ഒന്നും രണ്ടും ഘട്ടത്തിലുള്ള എല്ലാ നീർചാലുകളുടെയും സംരക്ഷണ ഭിത്തികൾ കയർ ഭൂവസ്ത്രം ഉപയോഗിച്ച് ബലപ്പെടുത്തുകയും ചെയ്തു. ജില്ലയിൽ മാപ്പത്തോൺ പ്രവർത്തനങ്ങൾക്കായി തിരഞ്ഞെടുത്ത 16 ഗ്രാമപഞ്ചായത്തുകളിൽ ഒൻപത് പഞ്ചായത്തുകളിൽ പ്രവർത്തനം പൂർത്തീകരിച്ചു. ജല ഗുണനിലവാര ലാബുകൾ സ്ഥാപിക്കുന്നതിന് 57 സ്‌കൂളുകളും ഗവി, അടവി ഇക്കോ ടൂറിസം, കോന്നി ആനക്കൂട്, പെരുന്തേനരുവി എന്നിവ ഹരിതവിനോദ സഞ്ചാര കേന്ദ്രങ്ങളായും തിരഞ്ഞെടുത്തു. ശുചിത്വ മാലിന്യ സംസ്‌കരണത്തിൽ യൂസർഫീ ഇനത്തിൽ വീടുകളിലും സ്ഥാപനങ്ങളിൽ നിന്നുമായി ആഗസ്റ്റ് മാസം 58,42,432 രൂപ ലഭിച്ചു. ജില്ലയിലെ എല്ലാ ബ്ലോക്കിലെയും ഒരോ സ്‌കൂളുകൾ വീതം ഹരിതവിദ്യാലയമായി പ്രഖ്യാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. ജൈവ പരിസ്ഥിതി സംരക്ഷണത്തിനായി നടത്തുന്ന പച്ചതുരുത്ത് പദ്ധതിയുടെ പ്രവർത്തനങ്ങൾ സമയ ബന്ധിതമായി പൂർത്തികരിക്കുന്നതിനുമുള്ള നടപടികളും യോഗം വിലയിരുത്തി.

ലൈഫ്മിഷൻ പദ്ധതിയിലെ ഒന്നാംഘട്ടത്തിൽ 1176ഉം രണ്ടാംഘട്ടത്തിൽ 2042ഉം, മൂന്നാംഘട്ടത്തിൽ 831 ഭവനങ്ങളും എസ് സി, എസ് ടി, മത്സ്യതൊഴിലാളി വിഭാഗത്തിന് 1064 ഭവനങ്ങളും പൂർത്തികരിച്ചതായി യോഗത്തിൽ ലൈഫ് മിഷൻ കോ ഓർഡിനേറ്റർ പറഞ്ഞു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങൾ ആക്കുന്നതുൾപ്പെടെയുള്ള ആർദ്രം മിഷന്റെ പ്രവർത്തനങ്ങളും യോഗം വിലയിരുത്തി.
ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ, എഡിഎം ബി രാധകൃഷ്ണൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ എ.എസ് മായ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *