പത്തനംതിട്ട: കലഞ്ഞൂർ അനന്തു കൊലക്കേസിൽ പ്രതി ശ്രീകുമാറിന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.
ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയിച്ച് 2023 ഫെബ്രുവരിയിൽ അയൽവാസി ശ്രീകുമാറാണ് അനന്തുവിനെ കൊലപ്പെടുത്തിയത്. പത്തനംതിട്ട ജില്ലാ അഡീഷണൽ സെഷൻസ് കോടതി 3യാണ് ശിക്ഷ വിധിച്ചത്. പോലീസ് ശേഖരിച്ച സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസിൽ പ്രതി ശിക്ഷിക്കപ്പെട്ടിരിക്കുന്നതെന്ന് ശിക്ഷാവിധിക്ക് ശേഷം പ്രോസിക്യൂഷൻ മാധ്യമങ്ങളോട് പറഞ്ഞു.
ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. അങ്ങേയറ്റം ഹീനമായ കുറ്റകൃത്യമാണ് പ്രതി നടത്തിയതെന്നും വിധി പ്രസ്താവത്തിൽ പറയുന്നു. കനാലിൽ വീണാണ് അനന്തുവിൻറെ മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ കൂടുതൽ അന്വേഷണത്തിൽ ഇത് കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിക്കുകയായിരുന്നു. ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്നു സംശയിച്ച അനന്തുവിനെ അയൽവാസിയായ ശ്രീകുമാർ അടിച്ചു കൊന്ന് കനാലിൽ തള്ളുകയായിരുന്നെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
സംഭവദിവസം എസ്റ്റേറ്റിനുള്ളിൽ കൂട്ടുകാർക്കൊപ്പം മദ്യപിക്കുമ്പോൾ അവിടെ എത്തിയ ശ്രീകുമാർ അനന്തു ഒറ്റയ്ക്കാകാൻ വേണ്ടി കുറെ നേരം കാത്തു നിന്നു. സുഹൃത്തുക്കൾ മടങ്ങിയതിനു പിന്നാലെ അനന്തു ഫോണിൽ സംസാരിച്ചു നടക്കുമ്പോൾ പിന്നിലൂടെ എത്തി കമ്പി വടികൊണ്ട് അടിച്ച് കൊലപ്പെടുത്തി. അതിനുശേഷം മൃതദേഹം സംഭവ സ്ഥലത്ത് നിന്നു 400 മീറ്ററോളം അകലെ കനാലിൽ ഉപേക്ഷിക്കുകയായിരുന്നു. പ്രതി ഉപേക്ഷിച്ച കമ്പിവടിയും അനന്തുവിൻറെ മൊബൈൽ ഫോണും കനാലിൽ നിന്നു പോലീസ് കണ്ടെത്തി. ഇത് കേസിൽ നിർണായക തെളിവായി.


