പകൽ കറങ്ങി നടന്ന് നിരീക്ഷണം ; പിന്നീട് സംഘം ചേർന്ന് മോഷണം : ആറന്മുളയിൽ പിടിയിലായ റബർ റോളർ മോഷ്ടാക്കളുടെ രീതി ഇങ്ങനെ

Crime Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: റബര്‍ ഷീറ്റ് അടിക്കാനുപയോയിക്കുന്ന റോളര്‍ മോഷ്ടിച്ച രണ്ടു കേസുകളിലായി അഞ്ചു പ്രതികളെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. ചുരുളിക്കോട് പാലശ്ശേരില്‍മൊട്ടു എന്നു വിളിക്കുന്ന പ്രമോദ് (29), അക്കരകുന്നത്ത് പ്രിന്‍സ് തോമസ് (45), പാലിശ്ശേരില്‍ വീട്ടില്‍ രാജേന്ദ്രന്‍ (33), പെപ്പി എന്നു വിളിക്കുന്ന രതീഷ് (36),ഇലന്തൂര്‍ മാടപ്പള്ളില്‍ അടി മുറിയിക്കല്‍ വീട്ടില്‍ കൊച്ചുമോന്‍ എന്നു വിളിക്കുന്ന കണ്ണന്‍ (28), എന്നിവരെയാണ് ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തത്. ആറന്മുള പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നാരങ്ങാനം തോന്ന്യാമല പൊത്തകുടുക്കയില്‍ വീട്ടില്‍ ജോയി എന്നു വിളിക്കുന്ന മത്തായി സാമുവലിന്റെ പഴയ വീടിന്റെ സമീപത്തുള്ള റോളര്‍ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.

കഴിഞ്ഞ 13 നാണ് സംഭവം. ജോയിയുടെ പഴയ വീടിന്റെ പരിസരത്താണ് റബ്ബര്‍ ഷീറ്റ് അടിക്കുന്ന രണ്ട് റോളര്‍ മെഷീനുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇതിന്റെ റോളറുകളും സ്‌പെയര്‍പാര്‍ട്‌സുകളും അഴിച്ചെടുത്ത് തോളില്‍ ചുമന്ന് നാലുപേര്‍ ചേര്‍ന്ന് ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. ജോയി മോഷണം കണ്ട് ഒച്ച വച്ചെങ്കിലും അതിനോടകം പ്രതികള്‍ വാഹനത്തില്‍ കയറി പോയിരുന്നു. പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ആറന്മുള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

അന്വേഷണത്തില്‍ നാലു പ്രതികളെയും സാധനം കൊണ്ടു പോകാന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയില്‍ എടുത്തു. 15,000 രൂപയുടെ നഷ്ടമാണ് ഉടമയ്ക്ക് ഉണ്ടായത്. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും മറ്റൊരു മോഷണം കൂടി തെളിഞ്ഞു. ഇലന്തൂര്‍ പുളിന്തിട്ട പള്ളിക്ക് സമീപം പുറത്തൂട്ട് വീട്ടില്‍ ഷിബു കുമാറിന്റെ റബര്‍ ഷീറ്റ് അടിക്കുന്ന റോളറും പ്രതികള്‍ മോഷ്ടിച്ചിരുന്നു. ഷിബു 35,000 രൂപ കൊടുത്ത് സെക്കന്‍ഡ് ഹാന്‍ഡായി വാങ്ങിയതാണ് ഈ മെഷിന്‍. ഷിബു കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റൊരു കേസ് കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തു. ഈ കേസില്‍ ഇപ്പോള്‍ പിടിയിലുള്ള നാലു പേര്‍ കൂടാതെ മറ്റൊരാള്‍ കൂടി ഉള്‍പ്പെട്ടിരുന്നു.

പകല്‍ സമയങ്ങളില്‍ ഇരു ചക്രവാഹനങ്ങളില്‍ കറങ്ങി നടന്ന് ആള്‍ താമസമില്ലാത്ത സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന മെഷീനുകള്‍ കണ്ടു പിടിച്ച് ഇളക്കിവച്ച ശേഷം രാത്രികാലങ്ങളില്‍ പല സംഘങ്ങളായി സഞ്ചരിച്ച് പല സമയങ്ങളില്‍ ഇവശേഖരിച്ച് ആക്രി കടകളില്‍ കൊണ്ടുപോയി വില്‍പ്പന നടത്തുകയാണ് ഇവര്‍ ചെയ്തു വന്നിരുന്നത്. വില്‍പ്പന നടത്തിയ റബര്‍ റോളര്‍ മെഷീന്‍ ഭാഗങ്ങളും വാഹനവും തെക്കേമലയില്‍ പ്രവര്‍ത്തിക്കുന്ന ആക്രി കടയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സമാന രീതിയില്‍ കൂടുതല്‍ കേസുകള്‍ ഉണ്ടോ എന്ന് അനേഷണം നടത്തിവരുന്നു എന്ന് പൊലീസ് പറഞ്ഞു.

ആറന്മുള പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സി കെ മനോജിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ അജയന്‍, എസ് ഐ ബി. വിനോദ് കുമാര്‍, എസ് സി പി ഒ സലിം, പ്രദീപ് അനിലേഷ്, സി പി ഒ ഉമേഷ് റ്റി. നായര്‍, ജിതിന്‍ ഗബ്രിയേല്‍, കിരണ്‍, ഹരികൃഷ്ണ, വിഷ്ണു വിജയന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ തിലകന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടി കൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *