പത്തനംതിട്ട – തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പോലീസിൽ സ്ഥലം മാറ്റം ആരംഭിച്ചു. സ്ഥലംമാറ്റം ഉത്തരവ് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയാതെ പുറപ്പെടുവിക്കരുതെന്ന് ഒക്ടോബർ മൂന്നിന് ഉത്തരവിറങ്ങിയിരുന്നു. ഇതേ തീയതിയിൽ തന്നെയാണ് 55 പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവ് വന്നിരിക്കുന്നത്.
പത്തനംതിട്ട, കോയിപ്രം, തിരുവല്ല, മൂഴിയാർ സ്റ്റേഷനുകളിലെ എസ്എച്ച്ഓമാരെ മാറ്റിയിട്ടുണ്ട്. മൂഴിയാർ എസ്എച്ച്ഓ ഉദയകുമാറിനെ റെയിൽവേ പോലീസിലേക്കാണ് മാറ്റിയിരിക്കുന്നത്. പത്തനംതിട്ട ഇൻസ്പെക്ടർ സുനുകുമാറിനെ കോയിപ്രത്തിന് മാറ്റി. കോയിപ്രം എസ്.എച്ച്.ഓ പി.എം ലിബിയെ എറണാകുളം ക്രൈംബ്രാഞ്ചിലേക്കും, തിരുവല്ല എസ്എച്ച്ഓ സന്തോഷിനെ ചിറ്റാർ സ്റ്റേഷനിലേക്കും മാറ്റി. ചിറ്റാർ എസ്എച്ച്ഓ സുജിത്താണ് പുതിയ തിരുവല്ല എസ്.എച്ച്.ഓ. ചേർത്തലയിൽ നിന്ന് ജി. അരുണിനെ പത്തനംതിട്ട സ്റ്റേഷനിലേക്കാണ് മാറ്റിയിട്ടുള്ളത്.
കൊടുമൺ എസ്എച്ച്ഓ പി. വിനോദിനെ വിജിലൻസിലേക്ക് മാറ്റി. കൊടുമൺ, മൂഴിയാർ എന്നിവിടങ്ങളിലേക്ക് പകരം ആളിനെ പോസ്റ്റ് ചെയ്തിട്ടില്ല. അടുത്ത ഘട്ടം സ്ഥലംമാറ്റത്തിലാകും ഇവിടെ എസ്എച്ച്ഓമാരെ പോസ്റ്റ് ചെയ്യുക. ഇനിയുള്ള സ്ഥലം മാറ്റങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി വേണ്ടി വരും. എസ്എച്ച്ഓമാർക്ക് പിന്നാലെ എസ്ഐമാരെയും ഡിവൈ.എസ്പിമാരെയും മാറ്റി നിയമിക്കും.


