പത്തനംതിട്ട – കഞ്ചാവ് കേസിൽ ഒളിവിൽ കഴിഞ്ഞുവന്നിരുന്ന പ്രതിയെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. കല്ലൂപ്പാറ കടമാൻകുളം ചാമക്കുന്നിൽ പ്രവീൺ എന്ന ബസലിയേൽ സി മാത്യുവാണ് (36) പിടിയിലായത്. കഴിഞ്ഞ ജൂണിൽ പുളിക്കീഴ് പോലീസ് രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിലെ പ്രതിയാണ് ഇയാൾ. ജൂൺ 10ന് പുളിക്കീഴ് പോലീസ് ഇൻസ്‌പെക്ടർ കെ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഒന്നേമുക്കാൽ കിലോയോളം കഞ്ചാവുമായി ചങ്ങനാശ്ശേരി പായിപ്പാട് അമ്പാട്ടുപറമ്പിൽ സുമിത് സാബു (30), തൃക്കൊടിത്താനം പ്ലാമ്പറമ്പിൽ അരുൺ (28) എന്നിവരെ ആലാംതുരുത്തിയിൽ നിന്നും കസ്റ്റഡിയിൽ എടുത്തിരുന്നു. പോലീസ് ചോദ്യം ചെയ്തപ്പോൾ കഞ്ചാവ് നൽകിയത് പ്രവീൺ ആണെന്ന് പ്രതികൾ മൊഴി നൽകുകയുണ്ടായി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രവീൺ തന്നെയാണ് കഞ്ചാവ് നൽകിയതെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിൽ ഇയാളെയും പ്രതിപട്ടികയിൽ ഉൾപ്പെടുത്തി അന്വേഷണം ആരംഭിച്ചു.
പോലീസ് അന്വേഷിക്കുന്നതായി അറിഞ്ഞ പ്രതി ഒളിവിൽ പോയി. സൈബർ സെല്ലിന്റെ സഹായത്തോടെയും മറ്റും പ്രവീണിനായി തിരച്ചിൽ നടത്തി വരവേ കടമാൻകുളത്തുള്ളതായി വിവരം ലഭിച്ച പോലീസ് സംഘം 23ന് ഇയാളെ കസ്റ്റഡിയിൽ എടുത്തു സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലായി മയക്കുമരുന്ന് കേസുകൾ ഉൾപ്പെടെ 21 കേസുകളിൽ പ്രതിയാണ് പ്രവീൺ . ജില്ലാ പോലീസ് മേധാവി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കാപ്പ പ്രകാരം ജനുവരിയിൽ നടപടികൾ സ്വീകരിച്ചിരുന്നുവെങ്കിലും അത് ലംഘിച്ചതിനെതുടർന്ന് കീഴ്‌വായ്‌പ്പൂർ പോലീസ് കേസ് എടുത്തിരുന്നു. പോലീസ് ഇൻസ്‌പെക്ടർ കെ അജിത്കുമാറിന്റെ നേതൃത്വത്തിൽ എ എസ് ഐ പ്രബോധ് ചന്ദ്രൻ, എസ് സി പി ഒ മാരായ രജീഷ്, സജിൽ സി പി ഒ മാരായ നവീൻ, റിയാസ്, അനൂപ്, സുദീപ്, സച്ചിൻരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ കോടതിയിൽ ഹാജരാക്കി.


