യുവാക്കളെ കള്ളക്കേസിൽ കുടുക്കി റിമാൻഡ് ചെയ്ത സംഭവം : രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി

Crime
Print Friendly, PDF & Email

പത്തനംതിട്ട: കോയിപ്രം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നാലു വര്‍ഷം മുന്‍പ് യുവാക്കളെ കള്ളക്കേസില്‍ കുടുക്കി റിമാന്‍ഡ് ചെയ്ത സംഭവത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വന്ന യുവാക്കള്‍ നാളിതുവരെയായിട്ടും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നില്ല എന്നാരോപിച്ച് രംഗത്തു വന്നതോടെയാണ് അന്വേഷണം. മാധ്യമങ്ങള്‍ ഇന്നലെ ഇവരുടെ ദുര്‍ഗതി സംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

2021 ഏപ്രില്‍ 26 ന് അയിരുര്‍ കോറ്റാത്തൂര്‍ ചരുവില്‍ വിട്ടില്‍ സി.എസ്. പ്രദീപ്, അയിരൂര്‍ സൗത്ത് പള്ളിപ്പറമ്പില്‍ മോന്‍സി ജോസഫ്, മാരാമണ്‍ തകിടിപ്പുറത്ത് ദീപുകുമാര്‍ എന്നിവരെ കേസെടുത്ത് റിമാന്‍ഡ് ചെയ്ത അന്നത്തെ കോയിപ്രം എസ്.എച്ച്.ഓ ഗോപി, എസ്.ഐ രാജന്‍ ബാബു എന്നിവര്‍ക്കെതിരേയാണ് പത്തനംതിട്ട അഡീഷണല്‍ എസ്.പി, ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി എന്നിവര്‍ അന്വേഷണം നടത്തി നടപടിക്ക് ശിപാര്‍ശ ചെയ്തത്. നാലു വര്‍ഷം കഴിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടായിട്ടില്ല. കേസ് പരാതിക്കാരന്‍ തന്നെ ഹൈക്കോടതിയെ സമീപിച്ച് റദ്ദാക്കിയിരുന്നു. എന്നാല്‍, വാദികളെ പ്രതികളാക്കി കേസെടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരേയുള്ള വകുപ്പുതല നടപടി പ്രഹസനമായി എന്നാണ് യുവാക്കളുടെ പരാതി.

കേസില്‍ ഉള്‍പ്പെട്ട ലോറി ഉടമയില്‍ നിന്നും വന്‍തുക കൈപ്പറ്റിയാണ് നിരപരാധികളായ തങ്ങളെ പോലീസ് കളളക്കേസില്‍ കുടുക്കിയത് എന്നാണ് ഇവരുടെ ആരോപണം. ഇക്കാര്യം ശരി വച്ചു കൊണ്ടാണ് അന്നത്തെ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി റിപ്പോര്‍ട്ട് നല്‍കിയത്. യാഥാര്‍ഥ്യം അറിഞ്ഞിട്ടു കൂടി അതിന് വിരുദ്ധമായി ടിപ്പര്‍ ഡ്രൈവറുടെ മൊഴി എടുക്കുകയും ഈ വ്യാജമൊഴി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്യാനും തീരുമാനിച്ചത് രാഷ്ട്രീയ-സാമ്പത്തിക ഇടപെടലുകളുടെ ഫലമാണെന്ന് വ്യക്തമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബാഹ്യസമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി യഥാര്‍ഥ സംഭവം മറച്ചു വച്ചു കൊണ്ട് കോയിപ്രം പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടറുടെ അറിവോടു കൂടി ഗുരുതര വകുപ്പായ ഐപിസി 392 ചുമത്തി മൂന്നു യുവാക്കളെ റിമാന്‍ഡ് ചെയ്ത വിചിത്രമായ നടപടി ഗുരുതരമായ അലംഭാവമാണ്. സാമ്പത്തിക-ബാഹ്യസമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി വാസ്തവ വിരുദ്ധമായി കേസ് രജിസ്റ്റര്‍ ചെയ്ത് മതിയാ അന്വേഷണം നടത്താതെ രണ്ടു പേരെ റിമാന്‍ഡ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥന്‍, കേസില്‍ ശരിയായ മേല്‍നോട്ടം വഹിക്കാതെ അറിഞ്ഞു കൊണ്ട് അലംഭാവം കാട്ടിയ എസ്.എച്ച്.ഓ എന്നിവര്‍ക്കെതിരേ വകുപ്പുതല അന്വേഷണവും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്തിരുന്നു.

ഈ റിപ്പോര്‍ട്ടുകളാണ് പോലീസ് പൂഴ്ത്തി വച്ച് ഉദ്യോഗസ്ഥരെ സഹായിച്ചിട്ടുള്ളത്. ആദ്യം അറസ്റ്റിലായ രണ്ടു പേരുടെയും വാഹനം കോയിപ്രസം സ്‌റ്റേഷനില്‍ നിന്ന് ഇറക്കാന്‍ ചെന്നതാണ് ദീപു. ഇദ്ദേഹത്തെയും കേസില്‍ പ്രതി ചേര്‍ത്തു. അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. ജയിലില്‍ നിന്ന് കോവിഡ് ബാധിച്ചാണ് ദീപു തിരിച്ചെത്തിയത്. വീട്ടിലുള്ളവര്‍ക്കെല്ലാം അസുഖം ബാധിച്ചു. ദീപുവിന്റെ സഹോദരന്‍ മരണം മുഖാമുഖം കണ്ട് ജീവിതത്തിലേക്ക് തിരിച്ചു വന്നു. ആറു ലക്ഷത്തോളം രൂപ കുടുംബാംഗങ്ങളുടെ ചികില്‍സയ്ക്ക് ചെലവായെന്ന് ദീപു പറഞ്ഞു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി എടുക്കാത്ത പക്ഷം ഇവര്‍ക്കെതിരേ സ്വകാര്യ അന്യായവുമായി മുന്നോട്ട് പോകുമെന്ന് ദീപുവും മോന്‍സിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *